ബ്രഹ്മപുരം: ബ്രഹ്‌മപുരം പ്രതിസന്ധിയില്‍ സര്‍ക്കാരിനു മാത്രമല്ല കോര്‍പറേഷനും ജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കൊല്ലം മാതൃകയില്‍ ബ്രഹ്‌മപുരം കൈകാര്യം ചെയ്തുകൊണ്ടുപോകാന്‍ സാധിക്കുമെന്നും ജനകീയ പ്രതിരോധ ജാഥ കോട്ടയത്ത് എത്തിയിരിക്കെ അദ്ദേഹം പറഞ്ഞു.ബ്രഹ്മപുരം ഇന്നും ഇന്നലെയുമായി രൂപപ്പെട്ടതല്ല. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്. ആക്ഷേപങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് എടുക്കും. ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ വൈകിയിട്ടില്ല. കൃത്യമായി തന്നെ ഇടപെട്ടിട്ടുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയെ പിടിയിലൊതുക്കുന്നതിന് വേണ്ടി കുറച്ച് കാലമായി കേന്ദ്രം ശ്രമിക്കുന്നു. അമിത് ഷാ തന്നെ ആ വകുപ്പ് ഏറ്റെടുത്ത് കേരളത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് നീങ്ങുന്നത്. സഹകരണ മേഖലയുടെ പ്രധാന ഘടകം കേരളത്തിലാണെന്നതാണ് ഇതിനു കാരണം.നാടകത്തിനു നാടകത്തിന്റേതായ രൂപത്തില്‍ പോകാം. ആര്‍ക്കും വിമര്‍ശിക്കാം. നാടകം അവതരിപ്പിക്കാനുള്ള അവകാശവും അതിനെ വിമര്‍ശിക്കാനുള്ള അവകാശവും ഉണ്ട്. കക്കുകളി നാടക വിവാദത്തെക്കുറിച്ചുള്ള പ്രതികരണമായി അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ നിന്ന് വിദഗ്ധോപദേശം തേടി ജില്ലാ ഭരണകൂടം
കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്മെന്റിന്റെ വിദഗ്ധോപദേശം തേടി. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. തീ അണയ്ക്കാൻ നിലവിൽ പിന്തുടരുന്ന രീതി ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു.
തീ അണച്ച മേഖലകളിൽ ജാഗ്രത വേണമെന്ന നിർദേശം അദ്ദേഹം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്‌ടർ എൻഎസ്കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐഐടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി ബ്രഹ്മപുരത്തെ സാഹചര്യം വിലയിരുത്തിയത്.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും പടർന്ന സാഹചര്യത്തിൽ കൊച്ചിയിൽ മാർച്ച് 14 ചൊവ്വാഴ്‌ച മുതൽ ആരോഗ്യ സർവേ ആരംഭിക്കും. ഇതിനിടെ പ്ലാന്റിന് നിന്നുള്ള തീയും പുകയും നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ, പ്ലാന്റിന്റെ 90 ശതമാനം ഭാഗത്തെയും തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പുക പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ആരോഗ്യ സർവേയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി വിവരങ്ങൾ ശേഖരിക്കും. ഹൈക്കോടതി നിർദേശിച്ച പ്രത്യേക സമിതി കഴിഞ്ഞ ദിവസം ബ്രഹ്മപുരത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വിശദമായ റിപ്പോർട്ട് സമിതി ഹൈക്കോടതിക്ക് കൈമാറും. അതിനിടെ നഗരത്തിലെ മാലിന്യ നീക്കവും പുനരാരംഭിച്ചിട്ടുണ്ട്.