തൃശൂര്‍: കൈവശാവകാശരേഖ അനുവദിക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ സ്പെഷൽ വില്ലേജ് ഓഫിസറെ വിജിലൻസ് പിടികൂടി. പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫിസറുടെ ചുമതല വഹിക്കുന്ന പത്തനംതിട്ട ചിറ്റാർ സ്വദേശി എൻ.പി. വിനോദിനെയാണ് (53) തൃശൂർ വിജിലൻസ് ഡിവൈഎസ്‌പി സി.ജി.ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്തത്. പരാതിക്കാരന്റെ മുത്തച്ഛന്റെ പേരിൽ 1975 ൽ പട്ടയം വഴി പതിച്ചു കിട്ടിയ കടിക്കാട് വില്ലേജിൽപ്പെട്ട 98 സെന്റ് ഭൂമി പരാതിക്കാരന്റെ അച്ഛന്റെ പേരിലാക്കുന്നതിന് ROR സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. ആയതിന് കടിക്കാട് വില്ലേജ് ഓഫീസർക്ക് ഒരു മാസം മുമ്പ് പരാതിക്കാരന്റെ അച്ഛൻ ROR സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നു.
പരാതിക്കാരനും അച്ഛനും ഈ അപേക്ഷയെക്കുറിച്ച് അന്വേഷിക്കുന്നതിനായി പല തവണ വില്ലേജ് ഓഫീസിൽ പോയെങ്കിലും ROR സർട്ടിഫിക്കറ്റ് ലഭിച്ചില്ല. തുടർന്ന് പരാതിക്കാരനും അച്ഛനും മറ്റൊരു പരിചയക്കാരനുമായി ചേർന്ന് വില്ലേജ് ഓഫീസറെ കാണുന്നതിന് വേണ്ടി ഫെബ്രുവരി 16 ന് വില്ലേജ് ഓഫീസിൽ ചെന്നു. വില്ലേജ് ഓഫീസറുടെ ചാർജ്ജുളള സ്പെഷ്യൽ വില്ലേജ് ഓഫീസറായ വിനോദ്.എൻ. പി ചില സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞതിന് ശേഷം ROR സർട്ടിഫിക്കറ്റ് അനുവദിക്കാൻ ബുദ്ധിമുട്ടാണെന്നും 3 ലക്ഷം രൂപ കൈക്കൂലി കൊടുത്താൽ ശരിയാക്കി തരാമെന്നും പറഞ്ഞു. മൂന്ന് ലക്ഷം രൂപ കൈക്കൂലി കൊടുക്കാനില്ലാത്തതിനാൽ പരാതിക്കാരനും അച്ഛനും തിരികെപ്പോയി.
തുടർന്ന് ഫെബ്രുവരി 19 ന് പരാതിക്കാരനും അച്ഛനും കൂടി കടിക്കാട് വില്ലേജ് ഓഫീസിൽ എത്തി സ്പെഷ്യൽ വില്ലേജ് ഓഫീസർ വിനോദിനെ കണുകയും തുക കുറക്കാൻ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുക രണ്ടര ലക്ഷമായി കുറക്കാമെന്നും പണം പേപ്പറിലോ ചാക്കിലോ കെട്ടി സീറ്റിന് പുറകിലോട്ട് ഇട്ടാൽ മതിയെന്നും നാളെ(20) 4 മണിക്ക് മുമ്പായി നല്‍കണമെന്നും വിനോദ് പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരൻ ഈ വിവരം തൃശൂർ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
ഇവരുടെ നിര്‍ദ്ദേശപ്രകാരം വൈകുന്നേരം 03.50 ന് തൃശ്ശൂർ കടിക്കാട് വില്ലേജ് ഓഫീസിൽ കൈക്കുലി പണവുമായി പരാതിക്കാരന്‍ എത്തി. പണം വില്ലേജ് ഓഫീസിലെ റിക്കാഡ് റൂമിൽ എത്തിക്കാൻ വിനോദ് ആവശ്യപ്പെട്ടതിനെ തുടർന്ന് അവിടെയെത്തി 50,000 രൂപ കൈമാറി. ഈ സമയം വിജിലൻസ് സംഘം കൈയ്യോടെ ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.































