ചണ്ഡീഗഢ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ബലാത്സംഗക്കേസ് ഒതുക്കിത്തീർക്കാൻ മന്നിന്റെ ഭാര്യ ഗുർപ്രീത് കൗർ അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ബിജെപിയും കോൺഗ്രസും ശിരോമണി അകാലിദളും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രാജി ആവശ്യവുമായി രംഗത്തെത്തിയത്. കൈക്കൂലി ആരോപണ വിഷയത്തിൽ നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) പഞ്ചാബ് സർക്കാരിനും പോലീസ് മേധാവിക്കും നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് എൻഎച്ച്ആർസി ആവശ്യപ്പെട്ടിരിക്കുന്നത്.
‘എൻഎച്ച്ആർസി നോട്ടീസ് അയക്കുക എന്നത് ഗൗരവതരമായ കാര്യമാണ്. ആരോപണങ്ങളും അതീവ ഗൗരവകരമാണ്. സ്വതന്ത്ര അന്വേഷണത്തിൽ കുറഞ്ഞത് ഒന്നും മതിയാകില്ല’, ബിജെപി നേതാവ് ഇഖ്ബാൽ സിങ് ലാൽപുര പറഞ്ഞു. പഞ്ചാബ് ആൻഡ് ഹരിയാണ ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് രഞ്ജിത് സിങ്ങാണ് എൻഎച്ച്ആർസിക്ക് പരാതി നൽകിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഭാര്യ അഞ്ച് കോടി രൂപ കോഴ വാങ്ങി ബലാത്സംഗ കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ചതായി ആരോപിച്ച് തങ്ങൾക്ക് ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് എൻഎച്ച്ആർസി അംഗം പ്രിയാങ്ക് കാനുംഗോ പറഞ്ഞു.
വിഷയത്തിൽ മൻ ഉടൻ വ്യക്തതവരുത്തണമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ ആവശ്യപ്പെട്ടു. എന്തുകൊണ്ട് ഇത്തരം ആരോപണം ഉന്നയിക്കപ്പെട്ടു, എന്താണ് സംഗതി എന്ന് മൻ വിശദീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഗുർപ്രീതിനെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്ന നിലപാടിലാണ് എഎപി. ‘നുണകൾ എല്ലാ പരിധിയും ലംഘിക്കുമ്പോൾ രാഷ്ട്രീയമായി മാത്രമല്ല നിയമപരമായി കൂടി മറുപടി നൽകണം. ഗുർപ്രീത് കൗറിനെതിരേ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിങ് ഖൈരയുടെ സഹോദരീഭർത്താവ് രഞ്ജിത് സിങ് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു.






























