ഇടുക്കി: കൈക്കൂലി കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു. ഇടുക്കി ജില്ലയിലെ, വട്ടവട ഗ്രാമപഞ്ചായത്തിൽ 2012ൽ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി ആർ ഷാജിയെയാണ് കൈക്കൂലി വാങ്ങിയ കേസിൽ കുറ്റക്കാരനാണ് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നരവർഷം കഠിന തടവിനും 55,000 രൂപ പിഴയുമാണ് ഇയാൾക്ക് ലഭിച്ച ശിക്ഷ.
2012ൽ വട്ടവട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി ആർ ഷാജി, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷ സമർപ്പിച്ച കെട്ടിട ഉടമയിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെയാണ് ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയായിരുന്ന പി ടി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടിയത്. ഇടുക്കി മുൻ വിജിലൻസ് ഡിവൈഎസ്പി രതീഷ് കൃഷ്ണനാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.