മല്ലപ്പള്ളി : കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ – പൊന്തൻ പുഴ റോഡിലെ പുളിക്കൻ പാറ പാലം അപകട ഭീഷണി ഉയർത്തുന്നു. പാലത്തിന്റെ ഒരു വശത്തെ കൈവരി ഇളകിയ നിലയിലാണ്. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് കൈവരിയും പാലത്തിന്റെ വീതിയും അറിയാൻ കഴിയാത്ത വിധം കാടു മൂടിയ നിലയിലാണ്. ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകും.
പാലത്തിന്റെ അടിവശത്തെ കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ച് തുടങ്ങി. ആറ് പതിറ്റാണ്ടോളം പഴക്കമുള്ള ഇടുങ്ങിയ പാലമാണ് ഇത്. വർഷങ്ങൾക്ക് മുൻപ് ഈ പാലം നിലനിർത്തി ഒരു വശത്ത് മറ്റൊരു പാലം നിർമ്മിച്ച് വീതി വർദ്ധിപ്പിച്ചിരുന്നു. പഴയ പാലത്തിന്റെ കാലപ്പഴക്കം മൂലം മുകളിൽ നിന്ന് ഈർപ്പം ഇറങ്ങി കമ്പികൾ ദ്രവിക്കുന്നതിനാൽ കോൺ ക്രീറ്റ് ഇളകി വിഴുകയാണ്. കൊടുംവളവും കുത്തനെയുള്ള ഇറക്കവും കാരണം എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ അടുത്ത് എത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നതും. ഇവിടെ അപകട സാധ്യതയും നിലനിൽക്കുന്നു.
പുനലൂർ – മൂവാറ്റുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡു കൂടിയായതിനാൽ എപ്പോഴും നല്ല തിരക്കുമാണ്. ജില്ലയുടെ അതിർത്തി പ്രദേശമായതിനാൽ എപ്പോഴും ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നുന്നത്. ഇവിടെ യാതൊരു സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ എപ്പോഴും അപകട സാധ്യതയും നിലനിൽക്കുന്നു.





























