റാന്നി : പമ്പാനദിയിലെ കുരുമ്പൻമൂഴി കോസ് വേക്കു പകരം നദിയില്‍ പാലം നിര്‍മ്മിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് സി.പി.ഐ നാറാണംമൂഴി, വെച്ചൂച്ചിറ ലോക്കല്‍ കമ്മറ്റികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായ കുരുമ്പന്‍മൂഴിയിലെ സ്ഥലം സന്ദര്‍ശിച്ച ശേഷം സംയുക്ത പ്രസ്ഥാവനയിലൂടാണ് ആവശ്യം ഉന്നയിച്ചത്. ഒരു മഴ പെയ്താലുടന്‍ കോസ് വേ വെള്ളത്തിലാകുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി പമ്പാനദിയുടെ മറുകരയിലുള്ള 300 ലേറെ കുടുംബങ്ങൾ ബാഹ്യലോകവുമായി ഒറ്റപ്പെട്ടു കഴിയുകയാണ്. തുടർച്ചയായി മൂന്നു തവണയാണ് ഇവിടെ ഉരുള്‍ പൊട്ടിയത്. കഴിഞ്ഞ രാത്രിയിലെ ഉരുള്‍പൊട്ടലില്‍ പൊലീസിനോ മറ്റു സംഘങ്ങള്‍ക്കോ സ്ഥലത്തെത്തിച്ചേരാനായില്ല. ഒക്ടോബറില്‍ ഉണ്ടായ ആദ്യ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ രക്ഷിക്കുവാന്‍ അഗ്നിശമന സേനക്കും മറ്റുള്ളവര്‍ക്കും പെരുന്തേനരവിയിലെത്തി വനത്തിലൂടെ എത്തിച്ചേരേണ്ടി വന്നു.
കടുത്ത മഴ കെടുതിയെത്തുടർന്ന് പെരുന്തേനരുവി വൈദ്യുത പദ്ധതിയുടെ മിനി ഡാം നിറയുന്നതോടെയാണ് ഈ പ്രദേശത്തെ ഏക ആശ്രയമായ കോസ് വെ മൂടുന്നത്. നദിയിലെ വെള്ളത്തിന്‍റെ നില താഴാതെ നിൽക്കുന്നത് വൈദ്യുത പദ്ധതിയിൽ നിന്ന് ഉദ്പാദനം നടത്തി അതു വഴി വെള്ളം പുറം തള്ളാത്തതു മൂലമാണ്. ഇതു മൂലം ഒറ്റപ്പെട്ട മണക്കയം കുരുമ്പൻമൂഴി പ്രദേശത്തെ സാധാരണകാരായ കുടുംബങ്ങളുടെ ദുരിതം ബന്ധപ്പെട്ട സർക്കാർ വകുപ്പുകള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് സി.പി.ഐ ആരോപിച്ചു. ഇവിടെ നിന്ന് ഇപ്പോൾ പുറം ലോകവുമായി ബന്ധപ്പെടാൻ മറ്റു മാർഗ്ഗമില്ല. ജോലി കാര്യങ്ങൾക്കോ പഠനാവശ്യത്തിനോ നിത്യവും മറുകരയെ ആശ്രയിച്ചിരുന്നവർ പ്രതിസന്ധിയിലായിരിക്കുകയാണ്.
രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും എന്തു ചെയ്യുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് നാട്ടുകാർ. ഒരോ വെള്ളപ്പൊക്ക സമയത്തും സ്ഥലത്തെത്തിയിരുന്ന ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും നാട്ടുകാരുടെ ദുരിതം പരിഹരിക്കാൻ നടപടികളുണ്ടാക്കും എന്ന വാഗ്ദാനം നൽകിയിട്ടുള്ളതല്ലാതെ ഫലവത്തായ സംവിധാനങ്ങളൊന്നും ഇതുവരെ ഉണ്ടാകാത്തതാണ് ആദിവാസി കോളനികൾ ഉൾപ്പെടെ വലിയൊരു പ്രദേശത്തെ ജനങ്ങൾ ഇപ്പോഴും ദുരിത കയത്തിൽ കഴിയാൻ കാരണം. കോസ് വേയുടെ കൈവരികൾ തകര്‍ന്നു കിടക്കുകയാണിപ്പോള്‍. നാറാണംമൂഴി ലോക്കല്‍ സെക്രട്ടറി എം.വി പ്രസന്നകുമാര്‍, വെച്ചൂച്ചിറ ലോക്കല്‍ സെക്രട്ടറി സജിമോന്‍ കടയനിക്കാട്, വി.ടി വര്‍ഗീസ്, അനില്‍ അത്തിക്കയം, കുഞ്ഞുകുട്ടി, ടൈറ്റസ് ദാനി തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.





























