കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഓടക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒടിഞ്ഞ സ്ലാബുകൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു. സംസ്ഥാന പാതയിൽ കോന്നി റീച്ചിൽ ആണ് ഇത്തരത്തിൽ സ്ലാബുകൾ ഒടിഞ്ഞ് കമ്പികൾ അപകടകരമായി നിൽക്കുന്നത്. കൊല്ലൻപടി ഭാഗത്ത് ഉൾപ്പെടെ നിരവധി ആളുകൾ ഇത്തരത്തിൽ തകർന്ന സ്ലാബിനുള്ളിൽ കാൽ കുടുങ്ങി നിരവധി തവണയാണ് അപകടം സംഭവിച്ചിട്ടുള്ളത്. വെളിച്ചം കുറവുള്ള ഭാഗങ്ങളിൽ സ്‌ലാബ് ഇളകി കിടന്നാൽ കാണാൻ കഴിയാതെ ആളുകൾ അതിനുള്ളിൽ വീഴുകയാണ് ചെയ്യുന്നത്. പലയിടത്തും കോൺക്രീറ്റ് സ്ലാബുകൾ വേണ്ട രീതിയിൽ ഉറപ്പിച്ചിട്ടുമില്ല.
ആളുകൾ ഇതിന് മുകളിൽ കൂടി നടക്കുമ്പോൾ ഇത് ഇളകുന്നതായും കാണാം. സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായ ശേഷവും ഓടക്ക് ഉള്ളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് മഴക്കാലത്ത് റോഡിൽ വെള്ളക്കെട്ടിന് കാരണമായി തീരുന്നുണ്ട്. കോന്നി താലൂക്ക് വികസന സമിതി യോഗത്തിലും ഈ വിഷയം പല തവണ ഉന്നയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്കൂൾ കുട്ടികൾ നടക്കുന്ന വഴികളിൽ ആണ് പലയിടത്തും സ്‌ലാബുകൾ ഇളകി കിടക്കുന്നത്. സംസ്ഥാനപാതക്ക് ഇരു വശവും അപകടം ഒഴിവാക്കാൻ സ്ഥാപിച്ച വേലികൾ നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങൾ കാരണം വളഞ്ഞു റോഡിലേക്ക് നിൽക്കുന്നതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.





























