ഹൈദരാബാദ്: തെലങ്കാനയിൽ ഗർഭിണിയായ സഹോദരി കൊല്ലപ്പെട്ടതിന് പ്രതികാരമായി ഭർത്താവിനെ റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തി സഹോദരൻ. പ്രമുഖ യൂട്യൂബർ സി.വൈഷ്ണവിയുടെ ഭർത്താവ് സി.ഹരിബാബുവാണ് (26) നിസാമാബാദിൽ പട്ടാപ്പകൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വൈഷ്ണവിയുടെ 19-കാരനായ സഹോദരൻ ജി.സന്തോഷ് പുറത്തുവിട്ട സെൽഫി വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരം നിസാമാബാദിലെ ശിവാജിനഗറിലായിരുന്നു സംഭവം. ഭാര്യയുടെ കൊലപാതകക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഹരിബാബു, ഉപജീവനത്തിനായി പ്രദേശത്ത് പാനിപൂരിയും ചോളവും വിൽക്കുകയായിരുന്നു.
റോഡരികിലെ കടയ്ക്ക് സമീപം നിൽക്കുകയായിരുന്ന ഹരിബാബുവിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ സന്തോഷ് കൊടുവാളുകൊണ്ട് ഹരിബാബുവിന്റെ കഴുത്തിലും തലയിലും തുരുതുരെ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സഹോദരിയെ കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങി സ്വതന്ത്രമായി ജീവിക്കുന്നതിലുള്ള കടുത്ത രോഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത നിസാമാബാദ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.































