മലപ്പുറം: മലപ്പുറം, കാസര്‍കോട് ജില്ലകളിലെ മതപഠന സ്ഥാപനങ്ങളില്‍ താമസിച്ച് പഠനം നടത്തുന്ന കുട്ടികളെ പീഡനത്തിന് ഇരകളാക്കിയ സഹോദരങ്ങള്‍ പിടിയില്‍. മലപ്പുറം കുറുമ്പത്തൂര്‍ മേല്‍പത്തൂര്‍ മണ്ണാന്‍ മുഹമ്മദ് (40), സഹോദരന്‍ നൗഫല്‍ (32) എന്നിവരാണ് പിടിയിലായത്. നിരവധി കുട്ടികളാണ് ഇവര്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നത്. ഇതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമത്തിലെത്തിയാണ് പോലീസ് പൊക്കിയത്. മംഗലാപുരം, ബെംഗളൂരു, മഹാരാഷ്ട്ര, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ അന്വേഷണം ശക്തമായതോടെ നേപ്പാളിലേക്ക് കടന്നു. ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ നേപ്പാള്‍ പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കിയതോടെ അവിടെനിന്ന് രക്ഷപ്പെട്ട പ്രതികള്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
എന്നാൽ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ റക്‌സോള്‍ ഗ്രാമത്തില്‍വെച്ച് ഇവരെ തിരൂര്‍ ഡിവൈഎസ്പി എ. എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള തിരൂര്‍ ഡാന്‍സാഫ് ടീമും വളാഞ്ചേരി പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവരെ കസ്റ്റഡിയില്‍ എടുക്കുമെന്ന് മലപ്പുറം ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, തിരൂര്‍ ഡിവൈഎസ്പി എ.എം.സിദ്ദീഖ് എന്നിവര്‍ അറിയിച്ചു.






























