ദില്ലി : സ്വകാര്യ ടെലികോം കമ്പനികൾ താരിഫുകൾ വർധിപ്പിച്ചതോടെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ ആകർഷിച്ച ബിഎസ്എൻഎൽ വീണ്ടും പഴയ നിലയിലേക്ക്. നാല് മാസത്തെ മികച്ച പ്രകടനത്തിന് ശേഷം നവംബർ മാസത്തിൽ 3.4 ലക്ഷം ഉപഭോക്താക്കളെ ബിഎസ്എൻഎൽ നഷ്ടപ്പെടുത്തിയെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യവ്യാപകമായി 4ജി സേവനം എത്തിക്കുന്നതിൽ വൈകിപ്പിക്കുകയും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തതാണ് ബിഎസ്എൻഎൽ ഉപഭോക്താക്കളെ നഷ്ടപ്പെടുത്താൻ കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
കോൾ ഡ്രോപ്പുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ തുടങ്ങിയ പരാതികൾ ബിഎസ്എൻഎൽ ഉപഭോക്താക്കളിൽ നിന്ന് നിരന്തരമായി ഉയർന്നുവരുന്നുണ്ട്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായ നാല് മാസം കൊണ്ട് 70 ലക്ഷത്തോളം പുതിയ ഉപഭോക്താക്കളെ ലഭിച്ച ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് നവംബറോടെ ഉപഭോക്താക്കളെ നഷ്ടമായിത്തുടങ്ങി. ജൂലൈയിൽ താരിഫ് വർധനവ് നടപ്പാക്കിയതിനെ തുടർന്ന് നാല് മാസക്കാലം ഉപഭോക്താക്കളെ നഷ്ടപ്പെട്ട റിലയൻസ് ജിയോ നവംബർ മാസത്തിൽ വീണ്ടും വളർച്ച കൈവരിച്ചു. 12 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടിയ ജിയോ, രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായി തുടരുന്നു, ഇവർക്ക് ആകെ 46 കോടി ഉപഭോക്താക്കളുണ്ട്.