തിരുവനന്തപുരം: ഉദ്യോഗസ്ഥർ കൂട്ടത്തോടെ സ്വയം വിരമിക്കൽ (വി.ആർ.എസ്) വാങ്ങിപ്പോകാൻ തയ്യാറായതോടെ ബി.എസ്.എൻ.എൽ കേരള സർക്കിളിന്റെ പ്രവർത്തനം സ്തംഭിച്ചേക്കും. സാങ്കേതികവും ഭരണപരവുമായ ചുമതലകൾ നിർവഹിക്കേണ്ടവരാണ് കൂട്ടത്തോടെ വിരമിക്കുന്നത്. ഇതിന് ബദൽ സംവിധാനം സ്വീകരിച്ചിട്ടുമില്ല. ബി.എസ്.എൻ.എല്ലിൽ സ്വയംവിരമിക്കൽ പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥരിലധികവും സലാം പറഞ്ഞ് മടങ്ങുകയാണ്. ബി.എസ്.എൻ.എൽ ഇപ്പോൾ തന്നെ എല്ലായിടത്തും റേഞ്ച് കിട്ടുന്നില്ല. ഉദ്യോഗസ്ഥർ കൂടിയില്ലാതാകുന്നതോടെ പ്രവർത്തനം കൂടുതൽ താറുമാറാകുമെന്നതില്‍ സംശയമില്ല.
ഡെപ്യൂട്ടി ജനറൽ മാനേജർ (ടെലികോം) തസ്തികയിലുള്ള 66ൽ 57 പേരും മതിയാക്കുകയാണ്. കോഴിക്കോട്, കൊല്ലം, കണ്ണൂർ, പാലക്കാട്, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ മുഴുവൻപേരും വി.ആർ.എസ്. വാങ്ങുകയാണ്. ഫിനാൻസ് ഡി.ജി.എം തസ്തികയിലുള്ള 12 പേരും വിടുകയാണ്. ഒരാൾ മാത്രമാണ് ശേഷിക്കുന്നത്. ജൂനിയർ ടെലികോം ഓഫിസർ, സബ് ഡിവിഷനൽ എൻജിനീയർ തലത്തിലെ 2205 പേരിൽ 510 പേരും 415 അസി. ജനറൽ മാനേജർമാരിൽ 290 പേരും പിരിഞ്ഞുപോവുകയാണ്. ജൂനിയർ അക്കൗണ്ട്സ് ഓഫിസർ, അക്കൗണ്ട്സ് ഓഫിസർ തസ്തികയിൽ 394 പേരാണുള്ളത്. ഇതിൽ 115 പേരും മതിയാക്കുന്നു. 57 ചീഫ് അക്കൗണ്ട്സ് ഓഫിസർമാരിൽ 11 പേരെ ഇനിയുണ്ടാകൂ. ജനുവരി 31 മുതലാണ് ഇവരെല്ലാം വിരമിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഈ തസ്തികകളിൽ താത്കാലിക ജീവനക്കാരെ നിയമിക്കാനുള്ള നീക്കമാണ്. ഇത് എത്രകണ്ട് ശോഭിക്കുമെന്നാണ് ജീവനക്കാർ ചോദിക്കുന്നത്.