തിരുവനന്തപുരം : അന്തരിച്ച പ്രമുഖ നേതാക്കളായ കെ ആര്‍ ഗൗരിയമ്മയ്‌ക്കും ആര്‍ ബാലകൃഷ്‌ണപിളളയ്‌ക്കും സ്‌മാരകം നിര്‍മ്മിക്കാനുളള ബഡ്‌ജറ്റ് പ്രഖ്യാപനം പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് രണ്ട് നേതാക്കള്‍ക്കും സ്‌മാരകം പണിയാന്‍ രണ്ട് കോടി രൂപ വീതം സര്‍ക്കാര്‍ നീക്കിവെയ്‌ക്കുന്നത്. ബാലകൃഷ്‌ണ പിളളയ്‌ക്ക് കൊട്ടാരക്കരയിലാണ് സ്‌മാരകം ഉയരുക. ഗൗരിയമ്മയുടെ സ്‌മാരകം എവിടെ ഉയരുമെന്ന് ബഡ്‌ജറ്റില്‍ പരാമര്‍ശമുണ്ടായില്ല.
കേരള കോണ്‍ഗ്രസ് (ബി)യുടെ ഭാഗത്ത് നിന്ന് ശക്തമായ സമ്മര്‍ദ്ദമാണ് ബാലകൃഷ്‌ണപിളളയുടെ പേരില്‍ സ്‌മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് മേല്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. മന്ത്രിസ്ഥാനം നല്‍കാതെ ആദ്യ ടേമില്‍ നിന്ന് മാറ്റിനിര്‍ത്തിയ ഗണേഷിനെ അനുനയിപ്പിക്കുക എന്ന തന്ത്രവും ഇതിനു പിന്നിലുണ്ട്. ജെ എസ് എസ് നേതാവായ ഗൗരിയമ്മയ്‌ക്ക് സ്‌മാരകം കൂടി അനുവദിക്കുക വഴി സി പി എമ്മും ഗൗരിയമ്മയും തമ്മിലുളള ഇഴയടുപ്പം രാഷ്‌ട്രീയ കേരളത്തിന് ബോദ്ധ്യപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്.
മുന്‍ ധനമന്ത്രി കെ എം മാണിക്ക് സ്‌മാരക മന്ദിരം നിര്‍മ്മിക്കുന്നതിന് അദ്ദേഹത്തിന്റെ പേരിലുളള ഫൗണ്ടേഷന് അഞ്ച് കോടി രൂപ നല്‍കാനുളള ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ പ്രഖ്യാപനം അന്ന് ഏറെ ചര്‍ച്ചയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയിലേക്ക് ചേക്കേറും മുമ്പുളള രാഷ്‌ട്രീയ നീക്കമായിരുന്നത്. ഇതിനു തൊട്ടുപിന്നാലെയാണ് ജോസഫുമായി ഉടക്കിപിരിഞ്ഞ് ജോസും കൂട്ടരും യു ഡി എഫ് വിടുന്നത്. പിന്നീട് കെ എം മാണിക്ക് സ്‌മാരകം പണിയാന്‍ ആക്കുളത്തെ ആര്‍ സി സിയുടെ സ്ഥലം ഏറ്റെടുക്കാനുളള നീക്കവും വിവാദമായിരുന്നു.