തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേരളത്തിലെ ജനത്തെ കളിയാക്കുന്ന ബജറ്റ്. പുതുയുഗ കേരളം സൃഷ്ടിക്കാൻ ബജറ്റിന് ആയിട്ടില്ല. മുങ്ങിത്താഴുന്ന കേരളത്തെ ഉണ്ടാക്കുന്നതാണ് ബജറ്റ്. കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്. ഇന്ദിരാ ഗ്യാരണ്ടിയിലെ പ്രഖ്യാപനങ്ങൾ ഒന്നും ബജറ്റിലില്ല. കോളേജ് വിദ്യാർത്ഥികൾക്കുള്ള 1000 രൂപ എവിടെ. UDF സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ്. കേന്ദ്ര സർക്കാരിൻ്റെ വയോവന്ദൻ യോജനയിൽ കേരളം ഒപ്പുവച്ചിട്ടില്ല. പകരം പ്രഖ്യാപനം മാത്രം. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനാണ് പുതിയ പദ്ധതിയെന്നും സുരേന്ദ്രൻ വിമർശിച്ചു. വിലക്കയറ്റം തടയാൻ ഒരു പ്രഖ്യാപനവും കൊണ്ടുവന്നില്ല.
കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനം എവിടെ?. ബജറ്റ് വാചക കസർത്ത് മാത്രം. വികസനത്തിന് വേണ്ടിയുള്ള ഒന്നുമില്ല. കെ എൻ ബാലഗോപാലിൻ്റെ കാർബൺ പതിപ്പാണ് വി ഡി സതീശൻ്റേയും ബജറ്റെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. അതേസമയം കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചതെന്ന് നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ വിമർശിച്ചു. വലിയ പ്രഖ്യാപനങ്ങൾ കൊണ്ട് സമ്പന്നമാണ് വി ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ്. എന്നാൽ ഇതെല്ലാം നടപ്പിലാക്കാനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഈ ബജറ്റിലില്ല. ഇപ്പോൾ തന്നെ 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടത്തിൽ മുങ്ങിനിൽക്കുകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.





























