കൊച്ചി : അനധികൃത നിക്ഷേപപദ്ധതികള്‍ നിരോധിക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിച്ചശേഷം മുങ്ങുന്നവരുടെ സ്വത്തുവകകള്‍ കണ്ടെത്തുന്നതിനും സംസ്ഥാനത്ത് ചട്ടങ്ങളായി. 2019 ജൂലായില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ അനധികൃത നിക്ഷേപ പദ്ധതികള്‍ നിരോധിക്കല്‍ നിയമത്തിനാണ് (ബാനിങ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ആക്ട്) സംസ്ഥാന സര്‍ക്കാര്‍ ചട്ടം രൂപവത്കരിച്ചത്. കഴിഞ്ഞ മന്ത്രിസഭായോഗം ഇത് അംഗീകരിച്ചു.
പ്രമാദമായ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേരളത്തില്‍ ഈ നിയമം നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. പോപ്പുലര്‍ നിക്ഷേപകരുടെ സംഘടനയായ പി.ജി.ഐ.എ ന്യൂട്ടന്‍സ് ലോ അഭിഭാഷക ഗ്രൂപ്പ് മുഖേനയാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഹൈക്കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി അവഗണിച്ചുകൊണ്ടായിരുന്നു സര്‍ക്കാര്‍ നടപടി. നിക്ഷേപ തട്ടിപ്പില്‍ പെടുന്ന സാധാരണ ജനങ്ങളെ സഹായിക്കുവാന്‍ ഉതകുന്ന ബഡ്സ് നിയമം നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരു താല്‍പ്പര്യവും ഉണ്ടായിരുന്നില്ല. ഇതിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി നിക്ഷേപകര്‍ നീങ്ങി. കോടതി നടപടികള്‍ സര്‍ക്കാരിനെ ഗുരുതരമായി ബാധിക്കുമെന്ന് കണ്ടപ്പോഴാണ് ബഡ്സ് ചട്ടങ്ങള്‍ രൂപീകരിച്ച് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇതനുസരിച്ച് നവംബര്‍ 24 നു നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം പരിഗണിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
കേസ് വരുന്ന 29 നു ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തിരക്കുപിടിച്ച് ബഡ്സ് ചട്ടങ്ങള്‍ നടപ്പിലാക്കുന്നത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ മനോജ് വി.ജോര്‍ജ്ജും ഹൈക്കോടതി അഭിഭാഷകനായ രാജേഷ് കുമാര്‍ ടി.കെ യുമാണ് നിക്ഷേപകര്‍ക്കുവേണ്ടി ശക്തമായ വാദമുഖങ്ങളുമായി കോടതിയില്‍ ഹാജരായത്. ഇനിയൊരു നിക്ഷേപ തട്ടിപ്പ് ഉണ്ടായാല്‍ അതില്‍നിന്നും നിക്ഷേപകര്‍ക്ക് സംരക്ഷണം ഉണ്ടാകണമെന്നും തങ്ങളുടെ നിയമയുദ്ധം അവസാനിച്ചിട്ടില്ലെന്നും അഡ്വ.രാജേഷ് കുമാര്‍ ടി.കെ പറഞ്ഞു. സഭാ കേസുകള്‍ കൈകാര്യം ചെയ്യുവാനും ആര്‍ ബാലകൃഷ്ണപിള്ള പ്രതിയായ ഇടമലയാര്‍ കേസിലും പ്രത്യേക കോടതി അനുവദിച്ചപോലെ പോപ്പുലര്‍ കേസിലും പ്രത്യേക കോടതി അനുവദിക്കണമെന്നും പി.ജി.ഐ.എ ക്കുവേണ്ടി ഇവര്‍ ആവശ്യപ്പെട്ടു. തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ അഭിഭാഷകര്‍ എന്നതിലുപരി ജനകീയ വിഷയങ്ങളില്‍ ശക്തമായി ഇടപെടുമെന്നും നീതി ലഭിക്കുംവരെ പോപ്പുലര്‍ നിക്ഷേപകരോടൊപ്പം തങ്ങള്‍ ഉണ്ടാകുമെന്നും ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജും രാജേഷ് കുമാര്‍ ടി.കെയും പത്തനംതിട്ട മീഡിയായോടു പറഞ്ഞു.
അനധികൃതമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് തടയാന്‍ പ്രത്യേക നിയമം ഇല്ലാതിരുന്നതിനാലാണ് ‘ബഡ്സ് ആക്ട്’ എന്ന ചുരുക്കപ്പേരിലുള്ള ഈ നിയമം കേന്ദ്രം കൊണ്ടുവന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിയമങ്ങളുടെയും സെബി, ആര്‍.ബി.ഐ., ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലല്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ ഹൗസിങ് ബാങ്ക്, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ ഏജന്‍സികളുടെയും അംഗീകാരമില്ലാതെ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല. അനധികൃത നിക്ഷേപ പദ്ധതികളെക്കുറിച്ച് പ്രചാരണവും പാടില്ല. നിയമപ്രകാരം സ്വീകരിച്ച നിക്ഷേപം നിബന്ധനകള്‍ അനുസരിച്ച് തിരിച്ചുനല്‍കാത്തതും പരിധിയില്‍ വരും. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ഏഴുവര്‍ഷം വരെ തടവും സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ രണ്ടിരട്ടിവരെ പിഴയും ചുമത്തും. ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും പരിധിയില്‍ വരും.
വകുപ്പുസെക്രട്ടറിയുടെ പദവിയിലുള്ള ഉദ്യോഗസ്ഥനെ നിയമം നടപ്പാക്കാന്‍ അധികാരപ്പെട്ട അതോറിറ്റിയായി ചുമതലപ്പെടുത്തും. നേരത്തേ ഏഴുജില്ലകള്‍ക്കുവീതം രണ്ട് ഉദ്യോഗസ്ഥര്‍ക്കായിരുന്നു ചുമതല. ഇതൊഴിവാക്കി സംസ്ഥാനമൊട്ടാകെ ഒരു ഉദ്യോഗസ്ഥന് ചുമതല നല്‍കാനാണ് തീരുമാനം. ഈ അതോറിറ്റിക്ക് സിവില്‍ കോടതിയുടെ അധികാരമുണ്ടായിരിക്കും. പരിശോധനകള്‍ നടത്താനും രേഖകള്‍ പിടിച്ചെടുക്കാനും അധികാരമുണ്ടായിരിക്കും. ഈ ഉദ്യോഗസ്ഥനാണ് അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കേണ്ടത്. നിയമം ലംഘിച്ചെന്ന് കണ്ടാല്‍ നിക്ഷേപം സ്വീകരിക്കുന്നവരുടെ സ്വത്തുവകകളും അവര്‍ സ്വീകരിച്ച നിക്ഷേപത്തുകയും ഇടക്കാല ഉത്തരവിലൂടെ കണ്ടുകെട്ടാം. നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കേസുകള്‍ നടത്തുന്നതിനായി പ്രത്യേകമായി ചുമതലപ്പെടുത്തുന്ന കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ വസ്തുവകകള്‍ വിറ്റ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണം.
സ്വാശ്രയ സംഘങ്ങളില്‍ അവയിലെ അംഗങ്ങളുടെ ഏഴുലക്ഷം രൂപവരെയുള്ള വാര്‍ഷിക നിക്ഷേപത്തെ ബഡ്സ് നിയമത്തിന്റെ പരിധിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി. ഇതില്‍ക്കൂടുതല്‍ നിക്ഷേപം സ്വാശ്രയ സംഘങ്ങളില്‍ സ്വീകരിക്കാന്‍ പാടില്ല. കുടുംബശ്രീ ഉള്‍പ്പടെയുള്ള സ്വാശ്രയ സംഘങ്ങള്‍ക്ക് ഇത് ബാധകമായിരിക്കും. സ്വാശ്രയ സംഘത്തിലെ നിക്ഷേപത്തിന് പരിധി നര്‍ണയിക്കാന്‍ നിയമം സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിയിട്ടുണ്ട്.
































