ഇടുക്കി : സംരക്ഷിത വന മേഖലക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്ന വിധിക്കെതിരെ ഇടുക്കിയിൽ വീണ്ടും സമരങ്ങൾ ശക്തമായി. കത്തോലിക്ക കോൺഗ്രസും ഇൻഫാമുമാണ് ജില്ലയിൽ പലഭാഗത്തായി ചിങ്ങം ഒന്നിന് സമരവുമായി എത്തിയത്. ബഫർ സോണിൽ ഉൾപ്പെടുന്ന ജനവാസ മേഖലകളേയും അവിടുത്തെ നിർമ്മിതികളേയും സംബന്ധിച്ച റിപ്പോർട്ട് സെപ്റ്റംബർ മൂന്നിനു മുമ്പ് മുഖ്യ വനപാലകൻ സമർപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ജനവാസ മേഖലകൾ ഉൾപ്പെടുത്തിയാലുള്ള ദുരിതങ്ങൾ കൃത്യമായി കോടതിയെ അറിയിക്കണമെന്നാണ് സമര രംഗത്തുള്ള കർഷക സംഘടനകളുടെ ആവശ്യം. തുടർ സമരങ്ങളുടെ ഭാഗമായി കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതയിലെ നാലു സ്ഥലങ്ങളിൽ കർഷക റാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു.
ബഫർസോൺ വിഷയത്തിൽ കൃഷി മന്ത്രി പി പ്രസാദ് സ്വീകരിച്ചിരിക്കുന്ന കർഷക വിരുദ്ധ നിലപാടിൽ നിന്നും പിന്മാറണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഇൻഫാമിൻറെ നേതൃത്വത്തിൽ ഇടുക്കിയിൽ അഞ്ച് സ്ഥലങ്ങളിലായിരുന്നു ബഫർ സോൺ വിരുദ്ധ ദിനാചരണം. പ്രശ്നത്തിൽ സർക്കാർ മെല്ലെപ്പോക്ക് തുടർന്നാൽ സമരം ശക്തമാക്കാനാണ് കത്തോലിക്ക കോൺഗ്രസിൻറെയും ഇൻഫാമിൻറെയും തീരുമാനം. വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള്ള സംഘടനകളും സമരം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.