കൊട്ടാരക്കര: ഗതാഗതമന്ത്രിയുടെ നാട്ടിലെ ബസ് സ്റ്റോപ്പിൽ കൈകാട്ടിയിട്ടും നിർത്താതെ പോയ സൂപ്പർ ഫാസ്റ്റ് ഡ്രൈവറെ ഇമ്പൊസിഷൻ എഴുതിച്ച് യാത്രക്കാരൻ. എം.സി.റോഡിൽ വാളകം എം.എൽ.എ. ജങ്‌ഷനിൽ നിർത്താതെ പോയ പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറാണ് പരാതി ഒഴിവാക്കാൻ ഇമ്പൊസിഷൻ എഴുതിയത്. വെള്ളിയാഴ്ച വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയത്തേക്കുള്ള ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ബന്ധപ്പെട്ട ഡിപ്പോയിലേക്കു വിളിച്ചിരുന്നു. രാത്രിയോടെ ഡ്രൈവർ പരാതിക്കാരനെ തിരികെ വിളിച്ചു. എറണാകുളം ജില്ലയിൽനിന്ന് ഒരാഴ്ചമുമ്പ് ഡിപ്പോയിൽ എത്തിയ ആളാണെന്നും എം.എൽ.എ.ജങ്‌ഷനിൽ സ്റ്റോപ്പുള്ള വിവരം അറിയില്ലെന്നുമായിരുന്നു വിശദീകരണം.
പക്ഷെ എല്ലാ കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരും അറിഞ്ഞിരിക്കേണ്ടതല്ലേ വകുപ്പുമന്ത്രിയുടെ സ്വന്തം നാട്ടിലെയും മുൻ വകുപ്പുമന്ത്രി കൂടിയായ ആർ.ബാലകൃഷ്ണപിള്ളയുടെയും പേരിലുള്ള എം.എൽ.എ.ജങ്‌ഷനിലെ സ്റ്റോപ്പ് എന്നായിരുന്നു യാത്രക്കാരന്റെ മറുചോദ്യം. ഉന്നതങ്ങളിലേക്കു പരാതി പോകാതിരിക്കാൻ എന്തു വേണമെന്നായി ഡ്രൈവർ. വാളകം എം.എൽ.എ.ജങ്‌ഷനിൽ സൂപ്പർ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്പൊസിഷൻ എഴുതി വാട്സാപ്പിൽ ഇടാനായിരുന്നു പരാതിക്കാരന്റെ മറുപടി. അധികം വൈകാതെതന്നെ ഇമ്പൊസിഷൻ വാട്സാപ്പിലെത്തി. ഡ്രൈവർ ഇനി വാളകം എം.എൽ.എ.ജങ്‌ഷനിലെ സ്റ്റോപ്പ് മറക്കില്ലെന്ന് കൊട്ടാരക്കര സ്വദേശിയായ യാത്രക്കാരൻ പരാതിയിൽ പറയുന്നു.





























