തിരുവനന്തപുരം: മലയാളികളെ യുദ്ധമേഖലയിലേക്കെന്ന് പറയാതെ ജോലി വാഗ്‌ദാനംചെയ്ത് റിക്രൂട്ട് ചെയ്യുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം. റഷ്യ, യുക്രൈൻ യുദ്ധമേഖലകളിലേക്ക് കൂടുതൽ മലയാളികൾ ഇത്തരത്തിൽ പോയിട്ടുണ്ടെന്നാണ് കരുതുന്നത്. ഇന്റലിജൻസ് ഏജൻസികൾ അന്വേഷിച്ചെങ്കിലും കാര്യമായ വിവരശേഖരണം നടത്താനായില്ല. ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞശമ്പളത്തിൽ ജോലിചെയ്യുന്നവരെ അവിടെനിന്നുതന്നെ റിക്രൂട്ട് ചെയ്താണ് കൂടുതലായും കൊണ്ടുപോകുന്നത്. വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്ന മലയാളിസംഘങ്ങൾക്കെതിരേ നടപടിയെടുക്കാനും പരിമിതിയുണ്ട്. യുദ്ധത്തിൽ തകർന്നപ്രദേശങ്ങളിലെ പുനർനിർമാണജോലികളാണ് ഉയർന്നശമ്പളത്തിൽ വാഗ്‌ദാനം. അവിടെയെത്തുമ്പോൾ തോക്കും പരിശീലനവും നൽകി യുദ്ധമുഖത്തേക്ക് പറഞ്ഞുവിടുന്നതാണ് രീതി.
പരിക്കേറ്റാൽ മാത്രമാണ് നാട്ടിൽ വിവരമറിയുക. സമീപകാലത്ത് തൊഴിൽതട്ടിപ്പിൽ അകപ്പെട്ട മിക്കവരും അംഗീകാരമില്ലാത്ത റിക്രൂട്ടിങ് ഏജൻസികൾവഴിയാണ് വിദേശത്ത് എത്തിയതെന്ന് നോർക്ക റൂട്ട്സ് പറയുന്നു. പരാതികൾ ലഭിക്കാത്തതും സംഭവം നടക്കുന്നത് വിദേശത്തായതുമാണ് അന്വേഷണ ഏജൻസികൾക്കുള്ള പരിമിതി. വിദേശകാര്യ മന്ത്രാലയത്തിൽനിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലടക്കം അന്വേഷണം തുടങ്ങിയിട്ടുണ്ട്.





























