ശ്രീനഗർ: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിലെ അംഗങ്ങളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ശ്രീനഗറിൽ സുരക്ഷാ സേനയും പോലീസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ നാല് ഭീകരരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നൗഗാമിലെ കെനിഹാമ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ലക്നാമ്പൽ സഫ്രാൻ കോളനി പാന്ത ചൗക്കിൽ നിന്നുള്ള മുഹമ്മദ് യാസീൻ ഭട്ട്, ഷെറാസ് അഹമ്മദ് റാഥർ, ഗുലാം ഹസൻ ഖണ്ഡേ, പാംപോർ നിവാസിയായ ഇംതിയാസ് അഹമ്മദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മൂന്ന് മാഗസിനുകളുള്ള എകെ 56 റൈഫിൾ, 7.62 x 39 എംഎം 75 റൗണ്ടുകൾ, രണ്ട് മാഗസിനുകളുള്ള ഒരു ഗ്ലോക്ക് പിസ്റ്റൾ, 9 എംഎം 26 റൗണ്ടുകൾ, ആറ് ചൈനീസ് ഗ്രനേഡുകൾ എന്നിവയുൾപ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പോലീസ് പറയുന്നു.
പ്രാഥമിക അന്വേഷണത്തിൽ പിടിയിലായവർക്ക് നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട്, ആയുധ നിയമം, ഐപിസി എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വക്താവ് പറഞ്ഞു.





























