ജമ്മു കാശ്മീർ: ഉധംപൂർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിനഞ്ച് പേർക്ക് ദാരുണാന്ത്യം. ജമ്മു കാശ്മീരിലെ രാംനഗർ – ഉധംപൂർ ഹൈവേയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇന്ന് രാവിലെ റാംനഗറിൽ നിന്ന് ഉധംപൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ജമ്മുകശ്മീർ പോലീസ് നൽകുന്ന വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും ബസ് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിഞ്ഞതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. നിലവിൽ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയുമാണെന്നും പോലീസ് പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഡിഐജി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇനിയും മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും വാഹനാപകടത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ചു.





























