തമിഴ്നാട് : ബിജെപിക്കെതിരെ ശബ്ദം ഉയർത്തുന്ന ശക്തമായ സംസ്ഥാനമാണ് തമിഴ്നാടെന്ന് രാഹുൽ ഗാന്ധി. എനിക്കും തമിഴ്നാടും തമ്മിൽ പ്രത്യേക അടുപ്പമുണ്ട്. രാഷ്ട്രീയത്തിന് അപ്പുറമുള്ള ബന്ധമാണ് അത്. അങ്ങോട്ടും ഇങ്ങോട്ടും നൽകിയ സ്നേഹമാണ്. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും നൽകിയ സ്നേഹമാണത്. എനിക്ക് തമിഴ്‌നാടിനോടുള്ള സ്നേഹം തുടരുക തന്നെ ചെയ്യും. തമിഴ് ചരിത്രം, ഭാഷ, സംസ്ക്കാരം എന്നിവയെ ഞാൻ ചേർത്ത് പിടിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നമ്മുടെ രാജ്യം വെറുപ്പിനെ പ്രോത്സാഹിപ്പിക്കില്ല. സ്നേഹമാണ് രാജ്യത്തിന്റെ അടിസ്ഥാന തത്വം. ദേശീയ തലത്തിൽ ബിജെപി ആശയവും കോൺഗ്രസ്സ് ആശയവും തമ്മിലാണ് ഏറ്റുമുട്ടൽ.
ബിജെപിക്ക് അറിയാം കോൺഗ്രസ്സ് ആശയമേ ജയിക്കുകയുള്ളുവെന്ന്. പ്രധാനമന്ത്രിക്ക് അതിനാൽ തന്നെ ഉറക്കം നഷ്ടമായി. സാമൂഹ്യ നീതിയിൽ അധിഷ്ടിതമാണ് തമിഴ് രാഷ്ട്രീയം. DMK യും എം കെ സ്റ്റാലിനും ഇത് ഉയർത്തി പിടിക്കുന്നു.വനിതാ ബിൽ ബിജെപിയുടെ ഹിഡൺ അജണ്ടയായിരുന്നു. മണ്ഡലപുനർനിർണ്ണയത്തിലൂടെ തെക്കൻ സംസ്ഥാനങ്ങളെ തങ്ങൾക്ക് അനുകൂലമാക്കാനായിരുന്നു നീക്കം. തെക്കൻ സംസ്ഥാനങ്ങളിലെ പ്രാധിനിത്യം കുറയ്ക്കാനുള്ള ശ്രമമായിരുന്നു. അവർ ചെയ്തത് പറയാൻ ഒറ്റ വാക്കേ ഉള്ളു. ‘രാജ്യ വിരുദ്ധ പ്രവർത്തനം’. അത് കൊണ്ടാണ് പാർലമെന്റിൽ ആ നീക്കത്തെ തടഞ്ഞതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.





























