നാഗർകോവിൽ : കന്യാകുമാരി ജില്ലയിൽ ബസ് യാത്രയ്ക്കിടെ വയോധികയുടെ സ്വർണമാല മോഷ്ടിച്ച കേസിൽ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി കൊടിക്കാൽ പാളയം സ്വദേശിനികളായ ഈശ്വരി (40), ലക്ഷ്മി (27) എന്നിവരാണ് പിടിയിലായത്. തിരുവിതാംകോട് വടലിവിളൈ സ്വദേശി മേരി അഞ്ജലി (66)യുടെ ആറ് പവൻ തൂക്കമുള്ള സ്വർണമാലയാണ് പ്രതികൾ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. ബസിലെ തിരക്ക് മുതലെടുത്താണ് പ്രതികൾ മോഷണം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മേരി അഞ്ജലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
തക്കല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പാർഥിപന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വർണം കണ്ടെത്തുന്നതിനും പ്രതികൾക്ക് സമാനമായ മറ്റ് കേസുകളിൽ പങ്കുണ്ടോയെന്നതും ഉൾപ്പെടെ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.






























