നാദാപുരം : നാദാപുരം – തലശേരി റൂട്ടിൽ സ്വകാര്യ ബസ്സുകൾ സർവീസ് നടത്താത്തതിനെ തുടർന്ന് ജനം വലയുന്നു. കോവിഡ് നിയന്ത്രണ വേളയിൽ ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു ബസ്സുകൾ സർവീസ് നടത്തിയിരുന്നത്. നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും ഈ റൂട്ടിൽ സ്വകാര്യ ബസ്സുകൾ പലതും ഓടി തുടങ്ങാത്തതാണ് യാത്രാ ക്ലേശം രൂക്ഷമാക്കിയത്. 28 ബസ്സുകളാണ് തലശേരിയിൽ നിന്നും നാദാപുരത്തേക്ക് സർവീസ് നടത്തുന്നത്.
ദിവസേന 14 ബസ്സുകളേ സർവീസ് നടത്തുന്നുള്ളു. നാദാപുരം ബസ് സ്‌റ്റാൻഡിൽ നിന്നും തലശേരിയിലേക്ക് ബസ് ലഭിക്കണമെങ്കിൽ 20 മിനിറ്റ് കാത്ത് നിൽക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ലഭിക്കുന്ന ബസ്സിൽ യാത്രക്കാർ തിങ്ങി ഞെരുങ്ങി കയറിപ്പറ്റി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയാണ്. കോളജുകൾ തുറന്നതോടെ യാത്രാ ദുരിതവും ഏറി. മറ്റ് റൂട്ടുകളിൽ മുഴവൻ ബസ്സുകളും ഓടി തുടങ്ങിയിട്ടും തലശേരി റൂട്ടിൽ മാത്രം ബസ്സിറക്കാത്തതിനെതിരെ ജനങ്ങളിൽ പ്രതിഷേധം ഉയരുകയാണ്.