മല്ലപ്പള്ളി : സി.എം.എസ് ഹൈസ്കൂൾ ജങ്ഷനിൽ ബസുകൾ സ്റ്റോപ്പിൽ നിർത്താതെ മാറ്റി നിർത്തുന്നത് അപകട ഭീഷണിയാകുന്നു. വാഹന തിരക്ക് ഏറെയുള്ളതും രണ്ടു റോഡുകൾ ചേരുന്ന സ്ഥലവുമായതിനാൽ ഇവിടെ അപകട സാധ്യത വർദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. കോഴഞ്ചേരി, റാന്നി ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും സ്റ്റോപ്പിൽ നിർത്താതത് മറ്റ് വാഹനങ്ങൾക്ക് അപകട ഭിഷണിയാകുകയാണ്. ഇങ്ങനെ നിർത്തുന്നതിനാൽ കോഴഞ്ചേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. മല്ലപ്പള്ളിയിൽ നിന്നും പൂവനക്കാവ് -ചെറുകോൽപ്പുഴ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിയാൽ അപകടം ഉറപ്പാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളതും.
റോഡുകൾ സന്ധിക്കുന്ന ഭാഗങ്ങളിലാണ് മറ്റൊന്നും ശ്രദ്ധിക്കാതെ ഡ്രൈവർമാർ വാഹനങ്ങൾ നിർത്തുന്നത്. കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയും മല്ലപ്പള്ളി – പൂവനക്കടവ് -ചെറുകോൽപ്പുഴ റോഡും ചേരുന്നിടത്തു നിന്നും 30 മീറ്ററിലധികം ദൂരം മാറിയാണ് ബസ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാൽ കെ.എസ്ആർടിസിയും സ്വകാര്യ ബസുകളും സ്റ്റോപ്പിൽ നിർത്താറില്ല. ചുങ്കപ്പാറ, റാന്നി എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകളും നിർക്കുന്നത് റോഡുകളുടെ സംഗമ സ്ഥലത്താണ്. ഒരേ സമയം രണ്ട് ബസുകൾ നിർത്തിയിട്ടാൽ ഗതാഗത കുരുക്കുമാകും. സ്കൂൾ വിടുന്ന സമയങ്ങളിൽ റോഡ് മുറിച്ച് കടക്കുന്നതിന് വിദ്യാർഥികളും ബുദ്ധിമുട്ടുകയാണ്. അപകട സാധ്യത നിലനിൽക്കുന്ന പ്രദേശമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.