തിരുവനന്തപുരം : ഡീസല്‍ വില ഉയര്‍ത്തിക്കാണിച്ച് വെട്ടിച്ച കോടികള്‍ ആരു കൊണ്ടുപോയി എന്ന ചോദ്യവുമായി കെഎസ്ടി എംപ്ലോയീസ് സംഘ്. ഒരു ലിറ്റര്‍ ഡീസലിന് പോലും അധിക വില വാങ്ങിയിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതോടെയാണ് ഡീസല്‍ വിലയുടെ പേരില്‍ അഴിമതി നടന്നെന്ന് ചൂണ്ടിക്കാട്ടി കെഎസ്ടി എംപ്ലോയീസ് സംഘ് രംഗത്തെത്തിയത്.
ബള്‍ക്ക് പര്‍ച്ചേസര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഡീസലിന് കൂടിയ വില നല്‍കുന്നതിലൂടെ 40 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാവുന്നതാണ് ശമ്പള പ്രതിസന്ധിക്ക് കാരണമെന്ന് കെ എസ് ആര്‍ ടി സി മാനേജ്മെന്റ് കണക്കുകള്‍ നിരത്തി പത്ര പ്രസ്താവന നടത്തിയിരുന്നെന്ന് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എല്‍ രാജേഷ് ചൂണ്ടിക്കാട്ടി. ഗതാഗതവകുപ്പു മന്ത്രിയും ധനകാര്യവകുപ്പ് മന്ത്രിയും ഈ വാദം മാധ്യമങ്ങളിലൂടെ പല പ്രാവശ്യം ആവര്‍ത്തിച്ചതുമാണ്. എന്നാല്‍ ഈ വാദങ്ങള്‍ ഇന്നലെ കോടതിയില്‍ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
101.20 രൂപ വിപണി വിലയുണ്ടായിരുന്ന സമയത്ത് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തിലായതിനാല്‍ 123.80 രൂപക്കാണ് കെഎസ്ആർടിസി ഡീസല്‍ വാങ്ങിയിരുന്നതെന്നാണ് മന്ത്രി അറിയിച്ചത്. ശമ്പളത്തിനു വേണ്ടി സമരം ചെയ്ത കെ എസ് ആര്‍ ടി സിയിലെ ബി എം എസ് യൂണിയന്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്നുവരെ ആഹ്വാനം ചെയ്ത അദ്ദേഹത്തിന് ഈ നുണപ്രചരണത്തിന്റെ പിന്നിലെ അഴിമതിയെക്കുറിച്ച് പൊതു സമൂഹത്തെ അറിയിക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനുമുള്ള ബാധ്യതയുണ്ടെന്നും ബിഎംഎസ് പറയുന്നു.
ഒരു ലിറ്റര്‍ ഡീസല്‍ പോലും അധിക വില നല്‍കി കെ എസ് ആര്‍ ടി സി വാങ്ങിയിട്ടില്ല എന്നും മറിച്ച് കരാര്‍ ലംഘനം നടത്തി റീട്ടെയില്‍ പമ്പുകളില്‍ നിന്നുമാണ് ഡീസല്‍ അടിക്കുന്നതെന്നും ഇന്നലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയിരിക്കുകയാണ്. ഇക്കാര്യം ഈ സമയം വരെ കോര്‍പ്പറേഷന്‍ നിഷേധിച്ചിട്ടില്ല എന്നത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതാണ്. അതിനാല്‍ മന്ത്രിയുടെ തന്നെ ഭാഷ്യത്തില്‍ ഒരു മാസത്തെ 40 കോടി ഉള്‍പ്പടെ മൂന്നു മാസത്തെ ഈ കള്ളക്കണക്ക് പ്രകാരമുള്ള കോടികള്‍ ആരാണ് കവര്‍ന്നതെന്ന് വ്യക്തമാക്കണം. ഇല്ലാക്കണക്കിലൂടെ നടത്തിയ ഈ കോടികളുടെ അഴിമതി അന്വേഷിച്ച് കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ വാങ്ങി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാവണം എന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.