കൊല്ലം: നിലവിലെ ടിക്കറ്റ് മെഷീന്‍ 78.9 ലക്ഷം രൂപ മുടക്കി നന്നാക്കി ഉപയോഗിക്കാമെന്നിരിക്കെ, ദിവസം മൂന്നരലക്ഷം നഷ്ടപ്പെടുത്തി പുതിയവ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി.യില്‍ നീക്കം. ഇപ്പോള്‍ ഉപയോഗിക്കുന്ന ടിക്കറ്റ് മെഷീന്റെ കരാര്‍ കാലാവധി രണ്ടരവര്‍ഷംകൂടി അവശേഷിക്കെയാണ് കടത്തില്‍ മുങ്ങിനില്‍ക്കുന്ന കോര്‍പ്പറേഷന്‍ ഓരോദിവസവും ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തി വീണ്ടും പുതിയ മെഷീന്‍ വാങ്ങുന്നത്. പണം നല്‍കി മെഷീന്‍ വാങ്ങുന്നതിനു പകരം ഓരോ ടിക്കറ്റിനും 15.7 പൈസ തങ്ങള്‍ക്ക് നല്‍കണമെന്നാണ് പുതിയ കരാര്‍ കമ്പനിയുടെ ആവശ്യം. ദിവസം ശരാശരി 22 ലക്ഷം യാത്രക്കാരാണ് കെ.എസ്.ആര്‍.ടി.സി.ക്കുള്ളത്. വ്യവസ്ഥ അംഗീകരിച്ചാല്‍ ദിവസം 3.45 ലക്ഷം രൂപ കെ.എസ്.ആര്‍.ടി.സി.യുടെ അക്കൗണ്ടില്‍നിന്ന് ചോരും.
ഒരുവര്‍ഷം 12.6 കോടി രൂപ കമ്പനിക്ക് കൊടുക്കേണ്ടിവരും. കഴിഞ്ഞതവണ മെഷീന്‍ വാങ്ങാന്‍ ചെലവഴിച്ചതിന്റെ ഇരട്ടിയിലേറെ പണം ആദ്യവര്‍ഷംതന്നെ നഷ്ടമാകും. തിരുവനന്തപുരം സിറ്റി, ആറ്റിങ്ങല്‍, വികാസ് ഭവന്‍ തുടങ്ങിയ ഡിപ്പോകളില്‍ പുതിയ മെഷീന്റെ ട്രയല്‍ റണ്‍ നടന്നുവരികയാണ്. സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളവര്‍ക്കും ടിക്കറ്റ് നല്‍കും. ഇങ്ങനെയുള്ള ടിക്കറ്റിനും കമ്പനിക്ക് പണം നല്‍കേണ്ടിവരും. ഒരു ടിക്കറ്റിനു നല്‍കേണ്ട പണം, വിലപേശി കുറച്ചുകൊണ്ടുവന്നാലും ഓരോ ടിക്കറ്റിനും പണം നല്‍കിക്കൊണ്ടുള്ള കരാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.





























