കൊല്ലം: വെള്ളിയാഴ്ച ചേർന്ന സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ മുകേഷിനും ഇ.പി.ജയരാജനും രൂക്ഷ വിമർശം. സ്ഥാനാർഥി എന്നനിലയിൽ എം.മുകേഷിന്റെ പ്രവർത്തനവും സമീപനവും മോശമായിരുന്നു. പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം മുന്നോട്ടുപോയില്ലെന്നും വിമർശമുണ്ടായി.സ്ഥാനാർഥി നിസ്സഹകരിച്ചതിനാൽ പാർട്ടി നിശ്ചയിച്ച പരിപാടികൾ റദ്ദാക്കേണ്ടി വന്നു. പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചാരണം ദോഷംചെയ്തെന്നും ഒഴിവാക്കണമായിരുന്നെന്നും അഭിപ്രായമുയർന്നു.
എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജനെതിരേ രൂക്ഷ വിമർശനമാണുണ്ടായത്.വോട്ടെടുപ്പ് ദിവസം രാവിലെ, താൻ ബി.ജെ.പി.നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന ഇ.പി.ജയരാജന്റെ പ്രതികരണം തിരിച്ചടിയായെന്ന് നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ്.കൺവീനറെ നിയന്ത്രിക്കണമെന്നും അവർ പറഞ്ഞു. ബി.ജെ.പി.ക്ക് മികച്ച സ്ഥാനാർഥികളാണെന്നും ചിലയിടങ്ങളിൽ ബി.ജെ.പി.യും ഇടതുമുന്നണിയും തമ്മിലാണ് മത്സരമെന്നും ജയരാജൻ പറഞ്ഞത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നേതാക്കൾ പറഞ്ഞു.