ഉത്തരാഖണ്ഡ്: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി മദൻ കൗശിക്. ഇതിനായി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ കണ്ടെത്താനും ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായി അയൽസംസ്ഥാനമായ ഉത്തർപ്രദേശ് 32000 അഭയാർത്ഥികളുടെ പട്ടിക കേന്ദ്രത്തിന് നൽകിയതിന് ശേഷമാണ് ഉത്തരാഖണ്ഡ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ നിരവധി ബോധവത്ക്കരണ പരിപാടികൾ ബിജെപി സംസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. കൂടാതെ ഡിസംബർ 30 മുതൽ ജനുവരി 14 വരെയുള്ള കാലയളവിൽ 13 പത്രസമ്മേളനങ്ങളും വിളിച്ചു ചേർത്തിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾ, സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാൽ നിഷാങ്ക്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ, എംപി അജയ് ഭട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മാത്രമല്ല, മൂന്നൂറിലധികം റാലികളും സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നു.
മതപീഡനം ഭയന്ന് പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത മുസ്ലീം വിഭാഗത്തിൽ പെടാത്ത അഭയാർത്ഥികൾക്ക് പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം നൽകും. സ്വാഭാവികമായി പൗരത്വം ലഭിക്കാൻ അർഹതയുള്ളവർക്കെല്ലാം പൗരത്വം ലഭിക്കുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. എന്നാൽ പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണെന്നും ആരോപിച്ച് രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.