ഡല്‍ഹി : രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകനം ചേരും. ഇന്ന് രണ്ടരയ്ക്കാണ് യോഗം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നിതി ആയോഗ് അംഗം വി കെ പോള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഇതുവരെ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ആണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ ഗുരുതര ലക്ഷണങ്ങള്‍ ഇല്ല എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ മാത്രം 11 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇന്നലെ മഹാരാഷ്ട്രയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു ധാരാവിയില്‍ നിന്നാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ടാന്‍സാനിയയില്‍ നിന്ന് എത്തിയ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച 11 പേരില്‍ ഏഴ് പേര്‍ രോഗമുക്തരായി കഴിഞ്ഞു. രണ്ട് പേര്‍ ആശുപത്രി വിടുകയും ചെയ്തു. പുതിയ കേസ് അടക്കം രാജ്യത്ത് ഇതുവരെ 26 പേര്‍ക്കാണ് കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.
രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ദില്ലി എന്നിവിടങ്ങളിലാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച തീരുമാനം വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ആവര്‍ത്തിച്ചു. ലോക്സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. വാക്സിനേഷനെ കുറിച്ച് പഠിക്കുന്ന സമിതികള്‍ ഇതുവരെ ബൂസ്റ്റര്‍ ഡോസ് നിര്‍ദേശിച്ചിട്ടില്ല എന്ന് മന്ത്രി വ്യക്തമാക്കി.
കൊവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ ഐസിഎംആര്‍ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒന്‍പത് മാസത്തിന് ശേഷം അടുത്ത ഡോസ് നല്‍കണം എന്ന് പാര്‍ലമെന്ററി കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്തതായാണ് വിവരം. കൊവിഷീല്‍ഡിന്‍റെ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടിയുള്ള സിറം ഇന്‍സ്റ്റിറ്റ്യട്ടിന്‍റെ അപേക്ഷ വിദഗ്ധ സമിതി പരിഗണിക്കും.































