തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്, എക്‌സൈസ് വകുപ്പ് മന്ത്രി എം.ലിജു എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍. ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമായിരിക്കും പദ്ധതിയില്‍ തുടരണമോ എന്നതില്‍ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും ഉപസമിതിയെ നിയോഗിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പിട്ടതിനാല്‍ പദ്ധതിയില്‍ തുടരാന്‍ കേരളം നിര്‍ബന്ധിതരാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.
എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് കഴിഞ്ഞ സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചത്. കേരളത്തിന്റെ അവകാശം ബലികഴിക്കാതെ എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കരിക്കുലം തീരുമാനിക്കാനിക്കാനുള്ള അധികാരം സംസ്ഥാനത്തിന് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പിഎം ശ്രീയില്‍ നിന്ന് പിന്മാറാന്‍ മുന്‍ സര്‍ക്കാര്‍ ഒരു കത്തും നല്‍കിയിട്ടില്ല. പദ്ധതിയില്‍ ഒപ്പുവെച്ച ബിജെപി ഇതര സംസ്ഥാനങ്ങളുമായി സംസാരിച്ചു. ഒപ്പ് വെക്കില്ലെന്ന് പറഞ്ഞിട്ടും മന്ത്രിസഭ അറിയാതെ കഴിഞ്ഞ സര്‍ക്കാര്‍ പിഎം ശ്രീയില്‍ ഒപ്പുവെച്ചു. കേരളത്തിന് 1100 കോടി രൂപ കൂടി കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ട്. ഇത് ഔദാര്യമല്ല. വര്‍ഗീയ അജണ്ടയില്ലാതെ പദ്ധതി എങ്ങനെ നടപ്പാക്കാനാകുമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.




























