കോഴിക്കോട് : വിവാദ അധ്യാപകനിയമനത്തിൽ വിവരാവകാശരേഖ നൽകുന്നത് ബോർഡംഗങ്ങളുടെ ജീവന് ഭീഷണിയാണെന്ന് കാലിക്കറ്റ് സർവ്വകലാശാല. മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിലെ അഭിമുഖ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ആവശ്യപ്പെട്ടപ്പെട്ടപ്പോഴാണ് സർവ്വകലാശാല വിചിത്രമായ മറുപടി നൽകിയത്.
മാർക്കുകൾ വെളിപ്പെടുത്തുന്നത് ഇന്റർവ്യൂ ബോർഡംഗങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് മറുപടി. വിവരാവകാശ നിയമത്തിലെ ഒരു വകുപ്പുും ഇതിനടിസ്ഥാനമായി ഉദ്ധരിച്ചിട്ടുണ്ട്. സാധാരണ രാജ്യസുരക്ഷ പോലുള്ള പ്രശ്നങ്ങളിലാണ് സർക്കാർ സ്ഥാപനങ്ങൾ ഇത്തരമൊരു വാദം ഉന്നയിക്കുക. അക്കാദമിക്ക് സ്ഥാപനത്തിലേക്ക് നടക്കുന്ന നിയമനം അക്രമത്തിന് കാരണമാകുമെന്ന വാദം സർവ്വകലാശാല ഉന്നയിക്കുന്നത് വിചിത്രമാണ്. മലയാളം അധ്യാപക നിയമനത്തിൽ സ്വന്തക്കാരെ തിരുകിക്കയറ്റിയെന്നാക്ഷേപിച്ച് ഒന്നിലേറെ കേസുകളുണ്ട്. ഗവർണ്ണർക്ക് മുൻപാകെയും പരാതികളെത്തിയിരുന്നു.