ന്യൂഡല്‍ഹി : കശ്മീരി മുസ്ലിമുകൾക്ക് എതിരെ അപകീർത്തികരമായ പരാമർശത്തില്‍ ബി.ജെ.പി നേതാവിനെതിരെ കേസ് എടുത്ത് ജമ്മുകശ്മീര്‍ പോലീസ്. ബി.ജെ.പി മുതിര്‍ന്ന നേതാവ് വിക്രം റൺദ്ദാവക്കെതിരെയാണ് ജമ്മുകശ്മീര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടി 20 പാക്കിസ്താന്‍റെ വിജയ ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു വിക്രം റൺദ്ദാവയുടെ വിവാദ പരാമർശം. അഭിഭാഷകനായ മുസാഫിര്‍ അലി ഷായുടെ പരാതിയിലാണ് ബാഹു ഫോര്‍ട്ട് പോലീസ് കേസ് എടുത്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ വിക്രം റൺദ്ദാവ വിവാദ പരാമര്‍ശം അടങ്ങിയ വീഡിയോ വൈറലായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ , 505 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും റണ്‍ദ്ദാവയെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. ഇന്ത്യ പാകിസ്താന്‍ മത്സരത്തില്‍ പാക്ക് വിജയം ആഘോഷിച്ച കശ്മീമീരി മുസ്ലിമുകള്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തായിരുന്നു വിക്രം റൺദ്ദാവയുടെ വിവാദ പരാമർശം.
മുന്‍ എംഎല്‍എയും നിലവിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമാണ് റണ്‍ദ്ദാവ. പാക് വിജയം ആഘോഷിച്ചവരെ ആക്രമിക്കാനും അവരെ ജീവനോടെ തൊലിയുരിക്കാനുമായിരുന്നു ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടത്. ജമ്മുവില്‍ നടന്ന ഒറു പൊതുയോഗത്തിലായിരുന്നു റണ്‍ദ്ദാവ വിവാദ പരാമര്‍ശം നടത്തിയത്. അതേസമയം സംഭവത്തില്‍ റെൺദ്ദാവക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.