തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് ദിവസം മാത്രം ശേഷിക്കെ പ്രചാരണച്ചൂടേറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെയും സംസ്ഥാനത്തെത്തും. പാലക്കാടും തൃശൂരുമാണ് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്ററിൽ എത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എൻഡിഎ സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് തൃശൂരിലെത്തി റോഡ് ഷോയിലും പങ്കെടുക്കും.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് പരിപാടികളിലാണ് പങ്കെടുക്കുന്നത്. മലപ്പുറത്തെ എൽഡിഎഫ് പ്രചാരണ റാലികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരൂർ, പൊന്നാനി, തവനൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികൾ. എസ്ഡിപിഐ പിന്തുണയടക്കമുള്ള വിവാദ വിഷയങ്ങളും ഡീൽ വിവാദവും പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വടക്കൻ പറവൂരിലാണ് പ്രചാരണം നടത്തുന്നത്. രാഹുൽ ഗാന്ധി നാളെ പത്തനംതിട്ട ജില്ലയിൽ പ്രചാരണത്തിനെത്തും.





























