കൊച്ചി: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന രണ്ട് പേരെ പനങ്ങാട് പോലീസ് പിടികൂടി. പനങ്ങാട് പണ്ടേക്കാട്ടു വീട്ടിൽ ഡാർവിൻ (23), മാനാട്ടിൽ വീട്ടിൽ ശ്യാമപ്രസാദ് (18) എന്നിവരാണ് അറസ്റ്റിലായത്. മോഷണമുതൽ പോലീസ് കണ്ടെടുത്തു. രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് ക്ഷേത്രങ്ങളിലെ പൂട്ട് തകർത്ത് ഭണ്ഡാരം, കിണ്ടികൾ, വിളക്കുകൾ, വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങൾ എന്നിവ മോഷ്ടിക്കുന്നതായിരുന്നു ഇവരുടെ രീതി. മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഇത് പ്രതികളെ പിടികൂടുന്നത് പോലീസിന് വെല്ലുവിളിയാക്കിയിരുന്നു.
നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചും പ്രതികൾ സഞ്ചരിച്ച വഴികൾ മനസ്സിലാക്കിയും നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പനങ്ങാട് കോതേശ്വരം ശിവ ക്ഷേത്രം, പാട്ടുപറമ്പിൽ മഹാദേവ ക്ഷേത്രം, നെട്ടൂർ കല്ലാത്ത് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇവർ മോഷണം നടത്തിയത്. മോഷ്ടിച്ച സാധനങ്ങൾ ചോറ്റാനിക്കരയിലുള്ള ആക്രികടയിൽ വിറ്റഴിക്കുകയായിരുന്നു. ഒന്നാം പ്രതിയായ ഡാർവിൻ പോക്സോ, ഭവനഭേദനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പനങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയത്.





























