ഏഴംകുളം : പ്ലാന്റേഷൻ ജംഗ്ഷന്‍-തേപ്പുപാറ റോഡിലെ കനാൽ പാലത്തിന് ബലക്ഷയമായിട്ട് കാലങ്ങളാവുന്നു. ഇപ്പോൾ പാലത്തിനോട് ചേർന്ന് റോഡിൽ വലിയ അപകടക്കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതേ റോഡ് റീ ടാർചെയ്ത് നന്നാക്കിയിട്ട് വർഷം രണ്ട് കഴിഞ്ഞു. എന്നാൽ അന്ന് കനാൽ പാലം പുതുക്കിപ്പണിതില്ല. പാലം പണി നടക്കാത്തതിനാൽ അതിനോട് ചേർന്ന് അപകടകരമായി കിടക്കുന്ന റോഡും ശരിയാക്കിയിരുന്നില്ല. പാലത്തിന് ഇരുവശത്തുമായി നൂറ് മീറ്ററോളം ഭാഗം അതേപടി കിടക്കുകയാണ്. ഭാരംകയറ്റിയ ഒട്ടേറെ ലോറികൾ ദിവസവും കടന്നുപോകുന്ന പാതയാണ്.
ബലക്ഷയമുള്ള പാലത്തിന്റെ ഇരുവശവും വളവാണ്. ഒപ്പം ടാറിടാത്ത റോഡിലെ കുഴികൾ കൂടിയുള്ളപ്പോൾ വാഹനയാത്രികർക്ക് വലിയ അപകടസാധ്യതയുണ്ടാവുന്നുണ്ട്. ഇപ്പോൾ രൂപപ്പെട്ട കുഴി അപകടസാധ്യത കൂട്ടുന്നു. പാലത്തിന് വീതിയും കുറവാണ്. റോഡുപണി നടത്തിയ പദ്ധതിയിൽ പാലം പണിയും ഉൾപ്പെട്ടിരുന്നു. എന്നാൽ അനുവദിച്ച തുക പാലം പണിക്ക് തികയില്ലെന്ന കാരണത്താലാണ് പാലം പുതുക്കിപ്പണിയാതെ പോയതെന്നാണ് വിവരം. പിന്നീട് പാലം പണിയുന്നതിന് വേണ്ടുന്ന നടപടികൾ ഒന്നും സ്വീകരിച്ചതായി വിവരങ്ങളില്ല.





























