കോട്ടയം : തലയ്ക്കുപരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പുതുപ്പള്ളി തച്ചുകുന്ന് മേട്ടയിൽ സനലിന്റെ(27) മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ അനുജൻ അഖിലിനെ (25) കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജോ പി. ജോസഫ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ചോദിച്ചിട്ട് നൽകാഞ്ഞതിനെതുടർന്നുണ്ടായ തർക്കത്തിനിടെ സനലിനെ പ്രതി പട്ടികയ്ക്ക് തലയ്ക്കടിച്ചുവീഴ്ത്തി നെഞ്ചിൽ ചവിട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
ഏഴിന് വൈകീട്ടായിരുന്നു സംഭവം. സഹോദരങ്ങൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അമ്മ നേരത്തെ മരിച്ചു. പുതുപ്പള്ളിയിലെ ഷാപ്പിൽ ജീവനക്കാരനായ അച്ഛൻ വീട്ടിൽ വരാറില്ല. വീട്ടിൽ ഉറങ്ങിക്കിടന്ന സനലിനെ വിളിച്ചുണർത്തി അനുജൻ അഖിൽ കഞ്ചാവും തീപ്പെട്ടിയും ആവശ്യപ്പെട്ടു. പലതവണ ശല്യപ്പെടുത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സനലിന്റെ തല ഭിത്തിയിലിടിപ്പിച്ചു. സനൽ അലൂമിനിയം പാത്രമുപയോഗിച്ച് അഖിലിനെ അടിച്ചു. ഇടതുകണ്ണിന് സമീപം മുറിവേറ്റതോടെ ഇയാൾ മുറ്റത്ത് കിടന്നിരുന്ന പട്ടികമുറിയെടുത്ത് തലയ്ക്കടിച്ചു. നിലത്തുവീണ സനലിന്റെ നെഞ്ചിൽ പലതവണ ചവിട്ടിയശേഷം വീട്ടിനുള്ളിൽ കയറി. പിറ്റേന്ന് പുറത്തിറങ്ങി നോക്കുമ്പോഴും പരിക്കേറ്റ സനൽ മുറ്റത്ത് കിടക്കുന്നുണ്ടായിരുന്നു.
സനലിനെ തിണ്ണയിലേക്ക് വലിച്ചുകയറ്റി. സനലിന്റെ പോക്കറ്റിലുണ്ടായിരുന്ന 400 രൂപയെടുത്ത് പുറത്തുപോയി മദ്യപിച്ചു. ഇതിനിടെ വീണ്ടും സനൽ തിണ്ണയിൽനിന്ന് മുറ്റത്തേയ്ക്കു വീണു. സമീപത്ത് ബന്ധുക്കളുണ്ടെങ്കിലും ഇവരുടെ വീട്ടിലേയ്ക്ക് ആരും ചെല്ലാറില്ല. എട്ടിന് ഉച്ചയോടെ വീട്ടിലെത്തിയ ബന്ധു പരിക്കേറ്റ് മുറ്റത്ത് കിടക്കുന്ന സനലിനെ കണ്ട് അച്ഛനെയും അഖിലിനെയും വിളിച്ചു വരുത്തി ഓട്ടോയിൽ കയറ്റി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. വീണ് പരിക്കേറ്റെന്നാണ് ആശുപത്രിയിൽ പറഞ്ഞിരുന്നത്. സനൽ 11-ാം തീയതി മരിച്ചു.
മൃതദേഹ പരിശോധയിൽ തലയ്കേറ്റ അടിയും നെഞ്ചിലേറ്റ പരിക്കുമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അനുജൻ അഖിൽ കുറ്റം സമ്മതിച്ചു. ഇവരുടെ വീട്ടിൽനിന്ന് കൊലപാതകത്തിനുപയോഗിച്ച പട്ടികമുറി പോലീസ് കണ്ടെടുത്തു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.































