ബാലുശ്ശേരി : പോലീസ് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതി മുഹമ്മദ് സറീഷിനെ (24) പൊന്നാനിയില്‍ കാമുകിയെ കാണാനെത്തിയപ്പോള്‍ പോലീസ് പിടികൂടി. വാഹനത്തില്‍ 4.200 കി.ഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ ഫെബ്രുവരി നാലിനാണ് മുഹമ്മദ് സറീഷിനെയും കൂട്ടുപ്രതിയായ മുഹമ്മദ് ഹര്‍ഷാദിനെയും അറസ്റ്റ് ചെയ്തത്.
രാത്രി പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന മജിസ്ട്രേട്ടിന്റെ മുമ്പില്‍ ഹാജരാക്കുന്നതിനിടെയാണ് പോലീസിനെ തള്ളിവീഴ്ത്തി പ്രതികള്‍ ഓടിരക്ഷപെട്ടത്. കൂട്ടുപ്രതിയായ മുഹമ്മദ് ഹര്‍ഷാദിനെ ഓടിച്ച് പിടിച്ചെങ്കിലും മുഹമ്മദ് സറീഷ് രക്ഷപെടുകയായിരുന്നു.
രാത്രിതന്നെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ സമീപപ്രദേശങ്ങളിലും പറമ്പുകളിലും പുലരുവോളം തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലും വിവരം കൈമാറുകയും ജില്ല അതിര്‍ത്തികളിലും മറ്റും പരിശോധന വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.
രക്ഷപെട്ട പ്രതി അന്ന് രാത്രി ബാലുശ്ശേരി കോട്ടനട ഭാഗത്തെ ആളില്ലാത്ത വീടിന്റെ ടെറസ്സില്‍ ഒളിച്ചുതാമസിച്ചശേഷം രാവിലെയോടെ പേരാമ്പ്രയിലെ വീട്ടിലെത്തി വസ്ത്രങ്ങള്‍ എടുത്തശേഷം തൃശൂര്‍ കുന്നംകുളം ഭാഗത്തേക്കു പോയി അവിടെ കറങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ ഗുരുവായൂരിലെത്തി അവിടെനിന്ന് പൊന്നാനിയിലെ ഒരു മതസ്ഥാപനത്തില്‍ താമസിക്കുന്ന കാമുകിയെ കാണാന്‍ എത്തിയപ്പോഴാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്.
പൊന്നാനിയില്‍ കാമുകിയുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. പൊന്നാനി പോലീസിെന്റ സഹായത്തോടെ താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പൊന്നാനിയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ എറണാകുളത്തും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
ലഹരിവസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട് കാക്കനാട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ എറണാകുളം കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തുന്ന സംഘവുമായി മുഹമ്മദ് സറീഷിന് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. എസ്.ഐ. മധു, എ.എസ്.ഐമാരായ പൃഥ്വിരാജ്, സജീവന്, റഷീദ്, ഡ്രൈവര്‍ ഗണേശന് എന്നിവരും പോലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ടോടെ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനക്കുശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.