പാറശ്ശാല : കഞ്ചാവ് ഉപഭോഗം വിലക്കിയതിന്റെ ദേഷ്യം തീർത്ത് പാറശ്ശാലയിൽ വീണ്ടും ആക്രമണം. വീടിനു മുന്നിൽ പാർക്കുചെയ്തിരുന്ന കാറും ഫർണിച്ചർ കടയ്ക്കു സമീപം സൂക്ഷിച്ചിരുന്ന ബൈക്കും തിങ്കളാഴ്ച വെളുപ്പിന് കഞ്ചാവ് വിൽപ്പന സംഘം പെട്രോളൊഴിച്ചു കത്തിച്ചു. പാറശ്ശാല നെടുവാൻവിളയ്ക്കു സമീപം പാലക്കുഴിയിലായിരുന്നു സംഭവം. പാലക്കുഴി ആര്യശ്ശേരി ചിറക്കുളത്തിനു സമീപം ആറു മാസം മുമ്പ് കഞ്ചാവ് വിൽപ്പന എക്സൈസിനെ അറിയിച്ചുവെന്ന സംശയത്തിൽ വീട് അടിച്ചുതകർത്ത സംഘത്തിൽപ്പെട്ടവരാണ് ഇപ്പോൾ വാഹനങ്ങൾ കത്തിച്ചതിന്റെ പിന്നിലുമെന്ന് നാട്ടുകാർ പറയുന്നു.
പാലക്കുഴി വീട്ടിൽ ഷൈനിന്റെ ഉടമസ്ഥതയിലുളള ബൈക്കും പ്രശാന്തിന്റെ ഉടമസ്ഥതയിലുളള കാറുമാണ് കത്തിച്ചത്. ഷൈൻ നടത്തുന്ന ഫർണിച്ചർ കടയുടെ അടുത്ത് വെച്ചിരുന്ന ബൈക്ക് സമീപത്തെ വഴിയിലേക്കു മാറ്റിയ ശേഷമാണ് കത്തിച്ചത്. പ്രശാന്തിന്റെ വീടിനു മുന്നിൽ പാർക്കുചെയ്തിരുന്ന കാറിന്റെ ഇടതുവശത്തെ രണ്ടു ടയറുകളും സംഘം അഗ്നിക്കിരയാക്കി. ടയറുകളിൽ തീ കത്തിയതിനെ തുടർന്ന് ടയർ പൊട്ടിയ ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ കാറിലേക്കു തീപടരുന്നതു തടയുകയായിരുന്നു.
പ്രദേശത്ത് കുറച്ചുനാളായി കഞ്ചാവ് വിൽപ്പന വലിയ തോതിൽ നടക്കുന്നുണ്ട്. ആര്യശ്ശേരി ചിറക്കുളത്തിനു സമീപം എക്സൈസ്, പോലീസ് സംഘങ്ങൾ പരിശോധന ശക്തമാക്കിയതിനെ തുടർന്നാണ് കഞ്ചാവ് വിൽപ്പന സംഘങ്ങൾ പാലക്കുഴിയിലേക്കു താവളം മാറ്റിയത്. പാലക്കുഴിയിലെ അടഞ്ഞുകിടക്കുന്ന അങ്കണവാടിയുടെ ഭാഗത്താണ് സംഘത്തിന്റെ താവളം. വിദൂര സ്ഥലങ്ങളിൽനിന്നുപോലും നിരവധിപ്പേർ കഞ്ചാവ് വാങ്ങാനെത്തുന്നുണ്ട്.
അങ്കണവാടിപ്പരിസരത്ത് കഞ്ചാവുപയോഗിച്ച ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പതിവായതോടെയാണ് പ്രദേശവാസികൾ എതിർപ്പുമായി രംഗത്തെത്തിയത്. ഇവിടെ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വിൽപ്പനയും ഉപയോഗവും യുവാക്കൾ എതിർത്തിരുന്നു. ഈ സംഘത്തിനു താക്കീതും നൽകിയിരുന്നു. തുടർന്നാണ് തിങ്കളാഴ്ച വെളുപ്പിന് മൂന്നുമണിയോടെ വാഹനങ്ങൾ കത്തിച്ച് പകതീർത്തത്. പാറശ്ശാല പോലീസ് അന്വേഷണമാരംഭിച്ചു.