ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ മുതൽ ജൂലായ് വരെ ബജറ്റിൽ വകയിരുത്തിയ മൂലധനച്ചെലവിന്റെ 42.36 ശതമാനവും ചെലവഴിച്ചാണ് സംസ്ഥാനം മുന്നിലെത്തിയത്. റവന്യൂ ചെലവിനത്തിൽ കേരളം നാലാമതാണ് (29.80 ശതമാനം). ആന്ധ്രപ്രദേശ്, ഹിമാചൽപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് യഥാക്രമം ആദ്യ മൂന്നുസ്ഥാനങ്ങളിൽ. 22 സംസ്ഥാനങ്ങളുടെ മൂലധനച്ചെലവ് വിനിയോഗത്തിൽ ഈവർഷം കാര്യമായ മുന്നേറ്റമുണ്ടായെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ അവലോകനരേഖയിൽ ചൂണ്ടിക്കാട്ടി. 16.11 ശതമാനമാണ് സംസ്ഥാനങ്ങളുടെ മൊത്തം വിനിയോഗം. ബജറ്റിൽ വകയിരുത്തിയ വാർഷിക എസ്റ്റിമേറ്റായ 10.65 ലക്ഷം കോടിയിൽ 1.72 ലക്ഷം കോടിയും സംസ്ഥാനങ്ങൾ വിനിയോഗിച്ചു.
കേരളത്തിന് വകയിരുത്തിയ 19,717.71 കോടി രൂപയിൽ 8,352.69 കോടി രൂപയും നാലുമാസത്തിനിടെ വിനിയോഗിച്ചത് പുതുതായി അധികാരത്തിലെത്തിയ യു.ഡി.എഫ്. സർക്കാരിന് അഭിമാനനേട്ടമാണ്. മൂലധനച്ചെലവ് വിനിയോഗത്തിൽ ഏറ്റവും പിന്നിൽ പശ്ചിമബംഗാളാണ്. അവിടെ പുതുതായി ഭരണത്തിലെത്തിയ ബി.ജെ.പി. സർക്കാരിന്റെ വിനിയോഗം 4.04 ശതമാനംമാത്രം. 41,315.41 കോടി രൂപയുടെ വാർഷിക എസ്റ്റിമേറ്റിൽ ചെലവഴിച്ചത് 1670.06 കോടി. കൂടുതൽ വിഹിതം അനുവദിക്കപ്പെട്ട ഉത്തർപ്രദേശിലും സ്ഥിതി പരിതാപകരമാണ്. 1,77,744.12 കോടി വാർഷികവിഹിതത്തിൽ ചെലവഴിച്ചത് 18,048.72 കോടിമാത്രം (10.15 ശതമാനം.).































