തൃശൂര്‍: കൊറ്റനല്ലൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54), മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്. തുമ്പൂര്‍ അയ്യപ്പന്‍കാവില്‍ ഉത്സവം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ ഇവരെ ഉടൻ തന്നെ തൃശൂരിലെ വിവിധ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട സ്വദേശി ഓടിച്ച കാറാണ് ഇടിച്ചതെന്നാണ് വിവരം. ഡ്രൈവറേയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.






























