റാന്നി : കഴിഞ്ഞ ദിവസം രാത്രിയോടുകൂടി കക്കുടുമൺ വലിയ വളവിൽ അമിത വേഗതയിലെത്തിയ കാര്‍ താഴ്ചയിലേക്കു മറിഞ്ഞു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല. കാറിൽ നാലു യുവാക്കളുണ്ടായിരുന്നത്. നാലുപേരും അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. സമീപത്തെ വൈദ്യുതി തൂണും ഇടിച്ചു തകർത്താണ് കാര്‍ പതിനഞ്ചടിയോളം താഴ്ചയിലേക്ക് തലകുത്തനെ മറിഞ്ഞത്.
രണ്ടു മാസത്തിനിടയിൽ നാലാമത്തെ വാഹനാപകടമാണ് ഇതേ സ്ഥലത്തു നടന്നത്. ഇതിനിടയിൽ കാറിൽ സഞ്ചരിച്ചവരെ പോലീസ് എത്തുന്നതിന് മുമ്പു മാറ്റിയ പഴവങ്ങാടി പഞ്ചായത്ത് അംഗത്തിൻറെ നടപടിയെ നാട്ടുകാർ ചോദ്യം ചെയ്യുകയും സംഭവം നേരിയ സംഘർഷത്തിനു കാരണമാവുകയും ചെയ്തു. അപകടങ്ങൾ പതിവാകുന്ന കൊടും വളവിൽ അധികൃതർ വേണ്ട മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.