തിരൂർ : 15 ലക്ഷം രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കാസർകോട് മഞ്ചേശ്വരം സ്വദേശി അൻസീന മൻസിലിൽ അൻസാർ (30) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്. ബുധനാഴ്ച പുലർച്ചെ തലക്കടത്തൂർ സലീമാ ഹോസ്പിറ്റൽ ജങ്ഷനിൽ തലക്കടത്തൂർ സ്വദേശിയുടെ മോട്ടോർ സൈക്കിളിൽ കാറിടിച്ച് അപകടമുണ്ടായെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കാർ പരിശോധിച്ചു.
അപ്പോഴാണ് ഡ്രൈവർ അൻസാറിൽനിന്ന് നിരോധിത മയക്കുമരുന്നുകളായ ഹാഷിഷ് ഓയിൽ, എം.ഡി.എം.എ. എന്നിവ കണ്ടെടുത്തത്. തിരൂർ പോലീസ് സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എ.എസ്.ഐ. പ്രവീൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ്കുട്ടി, സി.പി.ഒ. ജോൺ ബോസ്കോ, രഞ്ജിത്ത്, അനീഷ് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.