കൊച്ചി : ഡി.ജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെ കാര്‍ അപകടത്തില്‍പെട്ട് യുവതികള്‍ മരണപ്പെട്ട സംഭവത്തില്‍ കാര്‍ ഡ്രൈവറെ മദ്യം മണത്തിരുന്നവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. കാര്‍ ഓടിച്ചിരുന്ന മാള സ്വദേശി അബ്ദുള്‍ മുഹമ്മദിന് സാരമായി പരിക്കേറ്റെങ്കിലും മറ്റ് പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ഇയാള്‍ക്ക് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു എന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞത്. ആശുപത്രിയില്‍ ഇയാളുടെ രക്തം പരിശോധിക്കാന്‍ എടുത്തിട്ടുണ്ട്. ഇതോടെ അപകടത്തിന് കാരണം ലഹരിയാണെന്ന് ഏറെക്കുറേ ഉറപ്പിക്കാന്‍ കഴിയും.
യുവതികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നുള്ളത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ അറിയാനാകൂ. മരണപ്പെട്ട അന്‍സീ കബീറിന്റെയും അന്‍ജനാ ഷാജന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. പരിക്കേറ്റ യുവാക്കള്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ മുഹമ്മദ് ആഷിക്കിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ചികിത്സയില്‍ കഴിയുന്ന യുവാക്കള്‍ രണ്ടു പേരും വിദേശത്തേക്ക് ജോലിക്ക് പോകാനായുള്ള ശ്രമത്തിലായിരുന്നു. ഇതിനായുള്ള നീക്കു പോക്കുകള്‍ അവസാന ഘട്ടത്തിലെത്തി നിൽക്കുന്നതിനിടയിലാണ് അത്യാഹിതം സംഭവിച്ചിരിക്കുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സല്‍മാന്‍ എന്നയാളുടെതാണ്. സല്‍മാന്റെ പക്കല്‍ നിന്നും ഇവര്‍ കാര്‍ വാങ്ങി എറണാകുളത്തേക്ക് ഡി.ജെ പാര്‍ട്ടിക്ക് പോകുകയായിരുന്നു. അന്‍സി അന്‍ജനക്കൊപ്പം തൃശൂരില്‍ ഉണ്ടായിരുന്നു. ഇവിടെ നിന്നും ഇവര്‍ നാലുപേരും ഒരുമിച്ചാണ് എറണാകുളത്തേക്ക് വന്നതെന്നാണ് വിവരം. പാര്‍ട്ടി കഴിഞ്ഞ് തിരികെ തൃശൂരിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.
ദേശീയ പാതയില്‍ പാലാരിവട്ടത്തിന് സമീപം ചക്കരപറമ്പില്‍ വച്ച് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഫോര്‍ഡ് ഫിഗോ കാറിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് മരത്തില്‍ ഇടിച്ച് കാര്‍ തകരുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ ഇരുവരും മരണപ്പെട്ടു ആഷിക്കും അബ്ദുള്‍ റഹ്മാനും ആശുപത്രിയില്‍ ചികിത്സയിലാണ്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും പ്രാഥമികമായി അറിയിച്ചു.
ബൈക്കില്‍ സഞ്ചരിച്ചിരുന്നയാള്‍ തെറിച്ച് വശത്തേക്ക് വീണതിനാല്‍ വലിയ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപെട്ടു. ഇയാളെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം രാവിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു. മരത്തിലിടിച്ച കാറിന്റെ ടയറുകള്‍ വളഞ്ഞൊടിഞ്ഞു. പിന്‍ ചക്രങ്ങളിലൊന്ന് നൂറുമീറ്ററോളം അകലേക്ക് തെറിച്ചു പോയി. വീണ്ടെടുക്കാനാവാത്തവിധം വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.