കൊച്ചി : എറണാകുളത്ത് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഒരു എഎസ്‌ഐ വിചാരിച്ചാല്‍ എന്തും നടക്കുമോ എന്ന് ഹൈക്കോടതി ചോദിച്ചു. ഡല്‍ഹിയിലേക്ക് കേസ് അന്വേഷിക്കാന്‍ പോകാനും പെണ്‍കുട്ടിയുടെ സഹോദരന്‍മാരെ കേസില്‍ പ്രതികളല്ലാതാക്കാനും പോലീസ് അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിക്കുകയും പരാതിക്കാരുടെ ചെലവില്‍ ഡല്‍ഹിക്ക് വിമാനത്തില്‍ പോവുകയും ചെയ്‌തെന്നാണ് ലീഗല്‍ അതോറിറ്റി റിപ്പോര്‍ട്ട്. ഇത് ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞു.
സിപിഒമാര്‍ അടക്കം മൂന്ന് പേര്‍ വിമാനത്തില്‍ ഡല്‍ഹിലേക്ക് പരാതിക്കാരുടെ ചെലവില്‍ പോയത് ഉത്തരവാദിത്തപ്പെട്ടവര്‍ അറിഞ്ഞോ എന്ന് കോടതി ചോദിച്ചു. ഇത്രയും പേര്‍ക്ക് വിമാനക്കൂലി എത്രയായെന്നും കോടതി പോലീസിനോട് ചോദിച്ചു. സഹോദരന്‍മാരെ പ്രതിയാക്കാതിരിക്കാന്‍ 5 ലക്ഷം വാങ്ങിയത് പോലീസ് റിപ്പോര്‍ട്ടിലില്ലാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി അന്വേഷിച്ചു.
കഴിഞ്ഞ ഓഗസ്റ്റില്‍ സഹോദരിക്കൊപ്പം വീട് വിട്ട പെണ്‍കുട്ടിയെ പോലീസ് ഡല്‍ഹിയില്‍ നിന്നാണ് കണ്ടെത്തിയത്. അന്വേഷണത്തിനായി മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹിയില്‍ പോകാന്‍ വിമാന ടിക്കറ്റ് ചോദിച്ച് വാങ്ങിയെന്ന് യുപി സ്വദേശികളായ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഇത് സത്യമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് നാഗരാജു എറണാകുളം നോര്‍ത്ത് എഎസ്‌ഐ വിനോദ് കൃഷ്ണയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണവിധേയമായാണ് നടപടി.
എന്നാല്‍ പെണ്‍കുട്ടികള്‍ സഹോദരന്‍മാര്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പോലീലിന്റെ വാദം. കെല്‍സ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടികള്‍ക്ക് വീട്ടുകാര്‍ക്ക് ഒപ്പം പോകണമെന്നാണല്ലോ ഉള്ളതെന്നും, ഇതെന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് സഹോദരന്‍മാര്‍ക്ക് എതിരെ മൊഴി കൊടുപ്പിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ടെന്ന് കെല്‍സ അഭിഭാഷകന്‍ ഇതിന് മറുപടി നല്‍കിയത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സഹോദരന്‍മാരായ രണ്ട് പേര്‍ ഇപ്പോള്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. തന്നെ സഹോദരങ്ങള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മജിസട്രേറ്റിന് രഹസ്യ മൊഴി നല്‍കുകയും മെഡിക്കല്‍ പരിശോധനയില്‍ ഉള്‍പ്പെടെ പീഡനം തെളിയുകയും ചെയ്തതിനെ തുടര്‍ന്നാണ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കുന്നു.
എന്നാല്‍ പോലീസ് സഹോദരന്‍മാരെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ആരോപണം. യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ സഹോദരന്‍മാരാണ് കുറ്റക്കാരെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമം. ഹിന്ദി മാത്രം അറിയാവുന്ന രണ്ട് സഹോദരന്‍മാരില്‍ നിന്ന് സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മലയാളത്തില്‍ പോലീസ് എഴുതി വാങ്ങിയെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഈ പരാതി ഉയര്‍ന്നതിന് പിന്നാലെ ഹൈക്കോടതിയും ബാലാവകാശ കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തു.
































