കോയമ്പത്തൂർ: തമിഴ്നാട് തിരുപ്പൂരിലെ ഉതുക്കുളിക്ക് സമീപത്തുണ്ടായ വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേരുടെ ജീവനാണ് നഷ്ടമായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാളുടെ നില ഗുരുതരമെന്നാണ് വിവരം. സേലം സാമിനാഥപുരം സ്വദേശിയായ എസ് ഈശ്വരന്‍ (55), ഭാര്യ തിരുമകള്‍ (50), മരുമകന്‍ എം മുകിലന്‍ (35), മുകിലന്റെ മൂന്ന് വയസുള്ള മകന്‍ ശ്രീനിത്ത്, ഒമ്പത് മാസം പ്രായമുള്ള മകന്‍ കനീഷ്, ഈശ്വരന്റെ ബന്ധു ജെ ശിവഗാമി (65) എന്നിവരാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുകിലന്റെ ഭാര്യ ഹേമ (31) തിരുപ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞദിവസമാണ് ആറുപേരുടെ ജീവനെടുത്ത വാഹനാപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച കാര്‍ ഡീസല്‍ ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു മരണവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഈശ്വരനാണ് കാര്‍ ഓടിച്ചിരുന്നത്. ഉതുക്കുളിക്ക് സമീപം എതിര്‍ദിശയില്‍ നിന്നും വന്ന ഡീസല്‍ ടാങ്കര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിന് പിന്നാലെ ഉതുക്കുളി പോലീസ് സംഭവസ്ഥലത്ത് എത്തുകയും തുടർനടപടികൾക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തിരുപ്പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ടാങ്കർ ലോറിഡ്രൈവറെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.






























