റാന്നി : ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി പെരുമ്പുഴ ബസ് സ്റ്റാൻഡിലേക്ക് തെറ്റായ ദിശയിലൂടെ പ്രവേശിച്ച സ്വകാര്യ കാർ കെ.എസ്.ആർ.ടി.സി ബസില്‍ ഇടിച്ചു. കഴിഞ്ഞ ദിവസമാണ് പെരുമ്പുഴ ബസ് സ്റ്റാൻഡിനുള്ളിൽ അപകടമുണ്ടായത്. ബസിന് കാര്യമായ കേടുപാടുകൾ സംഭവിക്കാത്തതും യാത്രക്കാർ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. മുണ്ടപ്പുഴ, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ സ്റ്റാൻഡിന് മറു വശത്തുകൂടിയുള്ള റോഡിലൂടെ മാത്രമെ കടന്നുപോകാവൂ എന്ന് അധികൃതരുടെ കർശന നിർദ്ദേശമുണ്ട്. എന്നാൽ ഇത് അവഗണിച്ചാണ് സ്വകാര്യ കാർ ബസുകൾ ഇറങ്ങിവരുന്ന വശത്തൂടെ അകത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഈ സമയത്ത് സ്റ്റാൻഡിൽ നിന്നും പുറത്തേക്കു വരികയായിരുന്ന ബസുമായി കാർ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് കെ.എസ്.ആർ.ടി.സി അധികൃതർ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഒരുങ്ങിയതോടെ കേസിൽ പെടാതിരിക്കാൻ കാർ ഉടമ ബസിനുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി.
ബസ് സ്റ്റാൻഡും പരിസരവും അപകടക്കെണിയായി മാറുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. തിരക്കേറിയ ഈ കവലയിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസോ ഹോം ഗാർഡോ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ കയറാതെ സംസ്ഥാന പാതയുടെ ഓരത്ത് നിർത്തുന്നത് കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ഭീഷണിയാകുന്നുണ്ട്. നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇവിടെ സ്ഥിരമായി ഒരു പോലീസുകാരനെയെങ്കിലും നിയോഗിക്കണം. അല്ലാത്തപക്ഷം ഇത്തരം അപകടങ്ങൾ തുടർക്കഥയാകുമെന്ന് നാട്ടുകാര്‍ പറയുന്നു. വരാനിരിക്കുന്ന വലിയ അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് ആവശ്യം.






























