പിറവം : കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓട്ടമില്ലാതായ ടാക്സി കാറുകളും മറ്റ് സ്വകാര്യ വാഹനങ്ങളും വാടകയ്ക്കെടുത്ത് തമിഴ്‌നാട്ടിൽ മറിച്ചുവിൽക്കുന്ന സംഘം വിലസുന്നു. പിറവത്തു നിന്ന് മാർച്ചിൽ വാടകയ്ക്കെടുത്ത കാർ തിരിച്ചുകിട്ടാതെ വന്നതിനെ തുടർന്ന് ഉടമയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്.
പിറവം ചക്കാലയ്ക്കൽ ജോൺ സി.ജോസിന്റെ കാർ പിറവത്തുള്ള പരിചയക്കാരൻ വഴിയാണ് വാടകയ്ക്ക് കൊടുത്തത്. പറഞ്ഞുറപ്പിച്ച മാസവാടക ആദ്യമൊക്കെ കൃത്യമായി കിട്ടിയെങ്കിലും പിന്നീട് കിട്ടാതായി. കാർ തിരികെ ചോദിച്ചപ്പോൾ പല അവധികൾ പറയുകയും അവസാനം കൈയൊഴിയുകയും ചെയ്തതോടെയാണ് ജോൺ പരാതിപ്പെട്ടത്. കാറിൽ ജി.പി.എസ്. ഘടിപ്പിച്ചിരുന്നതിനാൽ കാർ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താനായി. കോടതി ഇടപെട്ടാണ് പോലീസ് സഹായത്തോടെ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ നിന്ന് സാഹസികമായി കാർ വീണ്ടെടുത്തത്. പിറവത്തു നിന്ന് ഇത്തരത്തിൽ വേറെയും വാഹനങ്ങൾ കടത്തിക്കൊണ്ടുപോയിട്ടുണ്ട്.
പിറവം എസ്.ഐ കെ.അനിൽ, രാജേഷ് തങ്കപ്പൻ, ടി.ബി. വിനയൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഗൂഡല്ലൂരിൽ നിന്ന് വണ്ടി പിടിച്ചെടുത്തത്. പിറവത്തു നിന്ന് മാത്രം 15 ഓളം വണ്ടികൾ ഇത്തരത്തിൽ കൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം. പെരുമ്പാവൂരിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വാടകയ്ക്ക് എന്നു പറഞ്ഞ് വാങ്ങുന്ന കാറുകൾ കമ്പം, തേനി, ഗൂഡല്ലൂർ എന്നിവിടങ്ങളിൽ വൻകിടക്കാർക്ക് പണംവാങ്ങി മറിച്ചുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. ഏതാനും മാസം വാടക കൃത്യമായി നൽകും.
ഉടമ തിരികെ ചോദിക്കുമ്പോൾ ആദ്യം ഒഴിവുകഴിവുകൾ പറയും. പിന്നീട് സമ്മർദമേറിയാൽ മറ്റൊരു വാഹനം കൈമാറി ആദ്യത്തെ വാഹനം തിരിച്ചെടുക്കും. ഇത്തരത്തിൽ ഇതൊരു ശ്രൃംഖലയായി മുന്നോട്ടു കൊണ്ടുപോകുകയാണെന്നും മലയാളികളടക്കമുള്ള വൻസംഘം ഇതിനു പിന്നിലുണ്ടെന്നും പോലീസ് പറഞ്ഞു