രാജകുമാരി : വേനൽ കടുത്തതോടെ ഏലയ്ക്കയുടെ ഉൽപാദനം കുറഞ്ഞെങ്കിലും വിപണിയിൽ വില ഉയരാത്തത് ഏലം കർഷകരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് കിലോയ്ക്ക് 2600 രൂപ മുതൽ 2750 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് നിലവിൽ ശരാശരി 2200 രൂപ മുതൽ 2325 രൂപ വരെയാണ് ഏലയ്ക്കയ്ക്ക് വില ലഭിക്കുന്നത്. ഈ വിലയിടിവ് കർഷകരുടെ വരുമാനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
2025 ജനുവരിയിൽ ഏലത്തിന്റെ വില 3000 രൂപ കടന്നിരുന്നുവെങ്കിലും പിന്നീട് കാര്യമായ ഒരു വർദ്ധനവ് ഉണ്ടായിട്ടില്ല. ഗ്വാട്ടിമാലയിൽ നിന്നുള്ള ഏലം കയറ്റുമതിയിൽ കുറവ് വന്നതോടെ ആഗോള വിപണിയിൽ ഇവിടുത്തെ ഏലത്തിന് വില വർദ്ധിക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിലവിലെ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാരികൾ ഏലയ്ക്ക വാങ്ങാൻ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ലേല കേന്ദ്രങ്ങളിൽ എത്തുന്ന വ്യാപാരികളുടെ എണ്ണം വളരെ കുറഞ്ഞത് ഈ പ്രതിസന്ധി രൂക്ഷമാക്കി.
ലേല കേന്ദ്രങ്ങളിൽ എത്തുന്ന ഏലയ്ക്കയുടെ അളവിൽ ഗണ്യമായ കുറവുണ്ടായിട്ടും വില വർദ്ധിക്കാത്തതിന് പിന്നിലെ പ്രധാന കാരണം വാങ്ങാൻ ആളില്ലാത്തതാണെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു. ഉൽപാദനച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ കുറഞ്ഞ വില ലഭിക്കുന്നത് കർഷകരെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിടുമോ എന്ന ഭയത്തിലാണ് അവർ. വേനൽ ചൂട് വർദ്ധിച്ചത് ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ ചെടികൾ ഉണങ്ങി നശിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇത് തടയാൻ കർഷകർ രാവും പകലും കഠിനപ്രയത്നം നടത്തുന്നുണ്ടെങ്കിലും വിപണിയിലെ വിലയിടിവ് അവരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുകയാണ്.





























