കോന്നി : കോന്നി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് ആവശ്യമായ സംവിധാനങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് പതിപ്പിച്ച സംഭവത്തിൽ സർജ്ജൻ ഡോ.ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു. ശസ്ത്രക്രിയയുള്ള ദിവസം മാത്രമായിരിക്കും ഡോ.ശിവപ്രസാദ് ഇനി ആശുപത്രിയിൽ എത്തുക. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് അധികൃതർ ഡോക്ടർക്ക് മെമ്മോ നൽകിയിരുന്നു. ഇതിനു ഡോക്ടർ വിശദീകരണവും നൽകിയിരുന്നു. സമ്മതപത്രം താൻ തയ്യാറാക്കി കയ്യിൽ സൂക്ഷിക്കുകയും ഡി.എം.ഇ യെ കാര്യങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ ഒരു സർജ്ജറി വിഭാഗം മേധാവിയല്ല അറിയിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജ് ഉന്നത അധികാരികൾ ഈ സമ്മതപത്രം തള്ളികളയുകയാണ് ഉണ്ടായത്.
എന്നാൽ തന്റെ കയ്യിൽ സൂക്ഷിച്ചിരുന്ന സമ്മതപത്രം തന്റെ അറിവോ സമ്മതമോ കൂടാതെ മറ്റാരോ എടുത്ത് ആശുപത്രിയിൽ പതിപ്പിക്കുകയായിരുന്നു എന്നാണ് ഇത് സംബന്ധിച്ച് സർജ്ജൻ നൽകിയ വിശദീകരണം. ഈ വിശദീകരണം ആശുപത്രി സൂപ്രണ്ട് ഡി.എം.ഇക്ക് കൈമാറിയിരുന്നു. ഇതിനിടെ ഇദ്ദേഹം അവധിയിൽ പ്രവേശിച്ചു. സർജ്ജന്റെ സ്വയം വിരമിക്കൽ അപേക്ഷയും ആരോഗ്യ വകുപ്പിന്റെ പരിഗണനയിൽ ഉണ്ട്. വിരമിക്കൽ അനുവദിച്ചു കിട്ടുന്നത് വരെ സർജറി വിഭാഗത്തിൽ മാത്രം തുടരുവാൻ ആണ് ഡോക്ടറുടെ തീരുമാനം. ഇതും ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണ്. സർജ്ജന് എതിരെ നടപടികൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉന്നത തലത്തില്‍ ചർച്ചകൾ നടന്നുവരികയാണ്.






























