കൊല്ലം : കൊച്ചിയിൽ നിന്ന് കൊല്ലം അടക്കമുള്ള ഇടത്തരം തുറമുഖങ്ങളിലേയ്ക്ക് ചരക്ക് കപ്പൽ സർവീസിന് കേരള മാരിടൈം ബോർഡിന്റെ ആലോചന. സർവീസ് ലാഭകരമാകുന്നത് വരെ ഇന്ധന ചെലവിന്റെ 50 ശതമാനം സബ്സിഡിയായി നൽകിയാൽ സർവീസ് ആരംഭിക്കാമെന്ന മുംബയ് ആസ്ഥാനമായുള്ള കമ്പനിയുടെ ആവശ്യം കേരള മാരിടൈം ബോർഡ് പരിശോധിച്ച് വരികയാണ്.50 ശതമാനം സബ്സിഡി നൽകിയാൽ കേരളത്തിൽ രണ്ട് കപ്പലോടിക്കാമെന്നാണ് മുംബയ് കമ്പനിയുടെ വാഗ്ദാനം. കേരളത്തിൽ തീരദേശ കപ്പൽ സർവീസ് പ്രോത്സാഹിപ്പിക്കാൻ കമ്പനികൾക്ക് മാരിടൈം ബോർഡ് നിലവിൽ ഇൻസെന്റീവ് നൽകുന്നുണ്ട്. അന്തരീക്ഷ മലിനീകരണവും റോഡിലെ തിരക്കും അപകട സാദ്ധ്യതകളും കുറയ്ക്കുകയെന്ന ലക്ഷ്യവും ഇൻസെന്റീവിന് പിന്നിലുണ്ട്.
കപ്പലിന്റെ ഭാരശേഷിയിൽ നിന്ന് സർവീസിന് കിട്ടിയ ആകെ ചരക്കിന്റെ ഭാരം കുറച്ച് ഒരു ടണ്ണിന് ഒരു കിലോമീറ്ററിന് ഒരു രൂപ വീതമാണ് ഇൻസെന്റീവ് നൽകുന്നത്. മുംബയ് കമ്പനിയുടെ നിർദ്ദേശം എത്രത്തോളം സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുമെന്ന് പരിശോധിച്ചിട്ടാകും അന്തിമ തീരുമാനം.രണ്ട് വർഷം മുമ്പ് മുംബയ് ആസ്ഥാനമായുള്ള കമ്പനി സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് തീരദേശ കപ്പൽ സർവീസ് ആരംഭിച്ചിരുന്നെങ്കിലും ലാഭകരമല്ലാത്തതിനാൽ അവസാനിപ്പിക്കുകയായിരുന്നു. ഈ സർവീസിന്റെ ഭാഗമായി അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളിൽ കൂടുതൽ തവണ കപ്പൽ എത്തിയിരുന്നു.





























