തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ തുടരന്വേഷണം വേണമെന്ന് കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 11 ന്റേതാണ് നിർദ്ദേശം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ ഇ പി. ജയരാജനും, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും ചേർന്ന് വിമാനത്തിനുള്ളിൽ വെച്ച് മർദിച്ചുവെന്നായിരുന്നു കേസ്. എന്നാൽ മതിയായ തെളിവുകൾ ഇല്ലെന്ന കാരണം പറഞ്ഞ് പോലീസ് ഈ കേസ് എഴുതി തള്ളിയിരുന്നു. എന്നാൽ ഇതിനെതിരെ പരാതിക്കാരിലൊരാളായ ഫർസീൻ മജിദ് അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖേന തർക്കം സമർപ്പിക്കുകയും തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷം വിശദമായ അന്വേഷണം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. കേസ് എഴുതി തള്ളാനാകില്ലെന്ന് പറഞ്ഞ കോടതി. വലിയതുറ പോലീസ് എസ്. എച്ച് ഒയ്ക്ക് തുടരന്വേഷണം നടത്താൻ നിർദേശം നൽകുകയും ചെയ്തു.
2022 ജൂണിൽ ആയിരുന്നു പരാതിക്കാസ്പദമായ സംഭവം. ഇൻഡിഗോ വിമാനത്തിൽ വെച്ചാണ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ ഇ പി. ജയരാജനും, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും ആണ് മർദിച്ചത്. അന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ ഇപി ജയരാജനും അനിൽകുമാറും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നത് വ്യക്തമായിരുന്നു.





























